
പാലക്കാട് : കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികളിൽ ചിലത് പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്ന് സ്ഥിരീകരിച്ച് സിറ്റി പൊലീസ് കമ്മീഷണർ വി.ബാലകൃഷ്ണൻ.മറ്റെന്തൊക്കെ സാമഗ്രികൾ സ്ഫോടനത്തിനായി ഓൺലൈനായി ശേഖരിച്ചു എന്നറിയാനാണ് ആമസോണിനോടും ഫ്ലിപ് കാർട്ടിനോടും ഇടപാടു വിവരങ്ങൾ തേടിയതെന്ന് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ കേരളത്തിലെത്തിയത് ചികിത്സാവശ്യാർത്ഥമാണെന്ന് കണ്ടെത്തിയതായി കമ്മീഷണർ വ്യക്തമാക്കി.
എന്നാൽ ഇത് മറയാക്കി ആരെങ്കിലുമായി ബന്ധപ്പെട്ടോ എന്ന് പരിശോധിക്കുന്നതായും വി.ബാകൃഷ്ണൻ പറഞ്ഞു.ആൾനാശം തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കമ്മീഷണർ വ്യക്തമാക്കി.ചില സ്ഥാപനങ്ങൾ തകർക്കലും ലക്ഷ്യമിട്ടിരുന്നു.
മുബീൻ പലതവണ കേരളത്തിലെത്തിയിട്ടുണ്ടെന്നും മെഡിക്കൽ ആവശ്യങ്ങൾക്കാണ് കേരളത്തിലെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് മറയാക്കിയോ എന്നും പരിശോധിക്കുന്നു.തീവ്രവാദി ആക്രമണം എന്നു ഇപ്പോൾ പറയുന്നില്ല, പക്ഷെ സമാന സ്വഭാവം, അന്വേഷണം പുരോഗമിക്കുമ്പോൾ വ്യക്തത വരുമെന്നും കമ്മിഷണർ പറഞ്ഞു.
അതേസമയം സ്ഫോടനക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. നിലവിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്.ചോദ്യംചെയ്യൽ തുടരുകയാണ്. കേസ് എറ്റെടുത്ത എൻഐഎ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി. ഇതിനോടകം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കേസ് രേഖകൾ കൈമാറുന്നതിനുളള ക്രമീകരണം കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
എൻഐഎയുടെ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.രണ്ടുനാളായി മുതിർന്ന ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്താണ് സ്ഫോടനവുമായി
ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചത്. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ലാപ്ടോപ്പിന്റെ സൈബർ പരിശോധന ഫലം അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് കിട്ടിയേക്കും. ഓൺലൈൻ വഴി ശേഖരിച്ച സ്ഫോടക സാമഗ്രികൾ ഈ ലാപ്ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയത് എന്നറിയാനാണ് പൊലീസ് നീക്കം. കേസ് എൻഐഎ ഏറ്റെടുത്തെങ്കിലും പൊലീസിന്റെ വിവരശേഖരണം തുടരും
കോയമ്പത്തൂർ സ്ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു: 76 കിലോ സ്ഫോടക വസ്തുകളുടെ ഉറവിടം തേടി പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam