
ദില്ലി: വോട്ടെടുപ്പിന് പിന്നാലെ സാധാരണക്കാരന് മുകളില്‍ ഇടിത്തീയായി വാണിജ്യ സിലിണ്ടര്‍ വില വര്‍ധന. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടി. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.
എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ചു പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് അടുത്ത ആഘാതം. നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാണ് കൂട്ടാറെങ്കില്‍ ഇക്കുറി ഒറ്റയടിക്ക് പൊതുമേഖല എണ്ണക്കമ്പനികള്‍ കൂടിയത് 993 രൂപ. രാവിലെ ഹോട്ടലുകള്‍ തുറന്ന പല സംരഭകരും വര്‍ധനയുടെ വാര്‍ത്ത കേട്ട് ഞെട്ടി. കേരളത്തില്‍ വാണിജ്യ സിലിണ്ടര്‍ വില മൂവായിരം രൂപ കടന്നു. പുതുക്കിയ വര്‍ധന പ്രകാരം തിരുവനന്തപുരത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് വില 3106 രൂപയായി. കൊച്ചിയില്‍ 3085 രൂപ. കോഴിക്കോട് വില 3117 രൂപയെത്തി. ഹോട്ടല്‍ , റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയെയൊക്കെ വര്‍ധന സാരമായി ബാധിക്കും.
പ്രവര്‍ത്തനച്ചെലവ് കൂടുമെന്നതിനാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകാര്‍ നിര്‍ബന്ധിതരായേക്കും. വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ദിവസവും ഹോട്ടലുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന തൊഴിലാളികള്‍ , മറ്റ് ദിവസവേതനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റലില്‍ നില്‍ക്കുന്നവര്‍ തുടങ്ങിയവരുടേയെല്ലാം കീശ കീറും. ലോകം മുഴുവൻ അന്വേഷിക്കൂ, ഇത്രയും കാലം പിടിച്ചു നിന്നില്ലേ എന്നായിരുന്നു വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയെക്കുറിച്ചുള്ള കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് തല്‍ക്കാലം വില കൂട്ടിയിട്ടില്ല. ലഭ്യതക്കുറവ് കാരണം സിലിണ്ടറുകളുടെ വിതരണത്തിനും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam