
ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ വർഗീയ സംഘർഷം. ചില ആരാധനാലയങ്ങൾക്കു നേരെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സംഘർഷം ഒഴിവാക്കാൻ പൊലീസ് റൂട്ട് മാർച്ച് നടത്തി.
ഇന്നലെ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കൂടുതൽ പേർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ചിനിടെ ആരാധനാലയങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ഇതോടെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി അത് മാറി. തുടർന്ന് എസ്പി മല്ലികാർജുൻ ബലദന്ദി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകി. സമാധാനാന്തരീക്ഷം തകർക്കുന്ന ഒരു നീക്കവും നടത്തരുതെന്ന് പൊലീസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു. അതിനിടെ കോലാറിൽ നബിദിന ഘോഷയാത്രയ്ക്കിടെ പാലസ്തീൻ പതാക വീശിയതിൽ ബംഗാർപേട്ട് പൊലീസ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam