
ദില്ലി: എൻഡോസൾഫാൻ ദുരിതബാധിതരിൽ നഷ്ടപരിഹാരത്തിന് അർഹരായ 3,714 പേരുടെ പട്ടിക തയ്യാറായതായി സംസ്ഥാന സർക്കാർ. സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച പുരോഗതി റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ 3,667 പേർക്ക് നഷ്ടപരിഹാരമായ 5 ലക്ഷം രൂപ നൽകാൻ അനുമതി നൽകിയതായും സർക്കാർ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിനിടെ നാല് യോഗം ചേർന്ന് പുരോഗതി വിലയിരുത്തിയെന്നും കേരളം വ്യക്തമാക്കി. 2017ലെ വിധി നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീംകോടതി നേരത്തെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേരളം പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്. സുപ്രീംകോടതി വിധി കേരളം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് എൻഡോസൾഫാൻ ഇരകളാണ് കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam