
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് പോകുന്ന ഉദ്യോഗസ്ഥർക്ക് ജോലിക്കിടെ എന്ത് സംഭവിച്ചാലും കുടുംബത്തിന് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥർ മരിച്ച് പോവുകയാണെങ്കിൽ 15 ലക്ഷമാണ് നഷ്ടപരിഹാരം.
തീവ്രവാദികളുടെയോ ഭീകരവാദികളുടെയോ ആക്രമണത്തിലോ, കലാപത്തിലോ, സംഘർഷത്തിലോ പോളിങ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയാണെങ്കിൽ അവരുടെ കുടുംബത്തിന് 30 ലക്ഷം രൂപയാണ് ലഭിക്കുക.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടത്തിലോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യം സ്ഥിരമായി ഉണ്ടായാൽ അവർക്ക് 7.5 ലക്ഷം രൂപ ലഭിക്കും. ഇത് തന്നെ തീവ്രവാദികളുടെയും, ഭീകരാവാദികളുടെയോ സാമൂഹ്യ വിരുദ്ധരുടെയോ ആക്രമണത്തിലാണ് ഉണ്ടാവുന്നതെങ്കിൽ അവർക്ക് 15 ലക്ഷം രൂപയാണ് ലഭിക്കുക.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് ഇറങ്ങുന്നത് മുതൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുന്നത് വരെയുള്ള സമയത്ത് എന്ത് സംഭവിച്ചാലും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹെഡ് അക്കൗണ്ടിൽ നിന്നാണ് പണം വിതരണം ചെയ്യുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam