
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെ തൃണമൂൽ ശക്തികേന്ദ്രങ്ങളിൽ ക്രമക്കേടെന്ന പരാതിയുമായി ബിജെപി. ഡയമണ്ട് ഹാർബറിലെ ഫാൽതയിൽ വോട്ടിംഗ് മെഷീനിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബട്ടണ് നേരെ ടേപ്പ് ഒട്ടിച്ചതായി പരാതി. ആരോപണങ്ങൾ പരിശോധിക്കുകയാണെന്നും സത്യമെന്ന് തെളിഞ്ഞാൽ ഈ ബൂത്തുകളിൽ റീ പോളിംഗ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അതേസമയം കേന്ദ്ര സേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. അതിർത്തി കാക്കേണ്ട സേന ഒരു പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നാണ് മമതയുടെ ആരോപണം.
അഭിഷേക് ബാനർജി പ്രതിനിധീകരിക്കുന്ന ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലത്തിലെ ഫാൽതയിലാണ് ആരോപണം ഉയർന്നത്. ഫാൽത്തയിലെ 144, 170, 189 എന്നീ ബൂത്തുകളിൽ കൃത്രിമം നടന്നതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ബിജെപിയുടെയും സിപിഎമ്മിന്റെയും സ്ഥാനാർത്ഥികളുടെ പേരിന് നേരെയുള്ള ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ച നിലയിലുള്ള വീഡിയോ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വോട്ടർമാരെ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് തടയുന്ന ഈ രീതി "ഡയമണ്ട് ഹാർബർ മോഡൽ" ആണെന്ന് അദ്ദേഹം വിമർശിച്ചു.
അതിനിടെ പൂർബ ബർധമാനിലെ മോണ്ടേശ്വർ നിയമസഭാ മണ്ഡലത്തിലെ 35-ാം നമ്പർ ബൂത്തിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. തൃണമൂൽ സ്ഥാനാർത്ഥി സിദ്ദിഖുള്ള ചൗധരിയുടെ ചിത്രമുള്ള ബട്ടൺ സെല്ലോ ടേപ്പ് ഉപയോഗിച്ച് മറച്ചതിനെ തുടർന്ന് വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി മെഷീൻ പരിശോധിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
വോട്ടെടുപ്പ് അട്ടിമറിക്കുകയാണ് തൃണമൂൽ എന്നാണ് ബിജെപിയുടെ വാദം. മാത്രമല്ല വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തും മുൻപ് തടഞ്ഞുവെന്ന് ബിജെപി സ്ഥാനാർത്ഥി ദെബാംഗ്ഷു പാണ്ഡ ആരോപിച്ചു. അതേസമയം തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മമത ബാനർജിയുടെ അടുത്ത അനുയായിയുമായ ജഹാംഗീർ ഖാനും പൊലീസ് ഒബ്സർവർ അജയ് പാൽ ശർമ്മയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. വോട്ടെടുപ്പ് തടസ്സപ്പെടുത്താൻ ശ്രമിക്കരുതെന്ന് ജഹാംഗീർ ഖാന്റെ കുടുംബത്തിന് അജയ് പാൽ ശർമ്മ കർശന മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam