
ദില്ലി: സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി രണ്ട് ആണ്‍കുട്ടികള്‍. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് ദില്ലി പൊലീസ് പറഞ്ഞു.
ഏപ്രില്‍ മാസത്തില്‍ സ്കൂളിലെ സമ്മര്‍ ക്യാമ്പിനിടെയാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ആറ് സഹപാഠികൾ ബലംപ്രയോഗിച്ച് പാര്‍ക്കില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. ഭയം കാരണം നടന്നതൊന്നും ആരോടും പറഞ്ഞില്ല. ഇതേ സഹപാഠികള്‍ വീണ്ടും ശല്യപ്പെടുത്തിയപ്പോഴാണ് അധ്യാപകരോടും മാതാപിതാക്കളോടും സംഭവം തുറന്നുപറഞ്ഞത്. എന്നാല്‍ നടന്നത് പുറത്തുപറയരുതെന്നാണ് അധ്യാപകര്‍ ആവശ്യപ്പെട്ടതെന്ന് കുട്ടികള്‍ പരാതിയില്‍ പറയുന്നു. ആണ്‍കുട്ടികള്‍ വെവ്വേറെ നല്‍കിയ പരാതിയില്‍ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. അവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിനും സ്‌കൂൾ മാനേജ്‌മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.
"ഷഹബാദ് ഡെയറി പ്രദേശത്ത് ഒരു സർക്കാർ സ്കൂളിൽ 12ഉം 13ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ അതേ സ്കൂളിലെ മറ്റ് ആൺകുട്ടികൾ ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്. കുട്ടികളിൽ ഇത്തരമൊരു ക്രിമിനൽ മാനസികാവസ്ഥ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു? എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർനടപടികൾക്കായി പൊലീസിനും സ്‌കൂളിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങള്‍ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്"- സമൂഹ മാധ്യമമായ എക്സില്‍ സ്വാതി മലിവാള്‍ പ്രതികരിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ദില്ലി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചു. ഏതെങ്കിലും അധ്യാപകരോ ജീവനക്കാരോ സംഭവം അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.