
ദില്ലി: തോല്‍വിയെ തുടര്‍ന്ന് ഇന്ത്യ സഖ്യത്തില്‍ പൊട്ടിത്തെറി. തമ്മില്‍ തല്ലി അവസാനിക്കണോ അതേ മുന്‍പോട്ട് പോകണോയെന്ന് ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും തീരുമാനിക്കണമെന്ന് ശിവേസന ആവശ്യപ്പെട്ടു. സഖ്യക്ഷികളുടെ ഈഗോ തുടര്‍ന്നാല്‍ ദില്ലി ഇനിയും ആവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. തുടര്‍ യോഗം വിളിക്കാത്ത കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരെ കടുത്ത അമര്‍ഷമാണ് സഖ്യകക്ഷികള്‍ക്കുള്ളത്.
പരസ്പരം പോരടിച്ചു, പരസ്പരം പാരയായി. ആപിന് അധികാരം കിട്ടിയതുമില്ല കോണ്‍ഗ്രസ് വട്ടപൂജ്യമാകുകയും ചെയ്തു. ദില്ലി തെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശമെന്തെന്ന ചോദ്യമാണ് ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഉന്നയിക്കുന്നത്. പരസ്പരം ഏറ്റുമുട്ടി സാധ്യതകള്‍ ഇല്ലാതാക്കിയത് ബിജെപിക്ക് വലിയ ഗുണമായെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ബിജെപിക്കെതിരെ വലിയ നീക്കവുമായി തുടക്കമിട്ട ഇന്ത്യ സഖ്യം തുടരണോയെന്നതില്‍ കോണ്‍ഗ്രസും ആപും ഉടന്‍ നിലപാട് പറയണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. തമ്മിലടി ഇനിയും തുടര്‍ന്നാല്‍ ഏകാധിപത്യത്തെ ചെറുക്കാനാവില്ലെന്ന് ശിവേസന വക്താവ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.
അനന്തു കൃഷ്ണനുമായി ബന്ധമില്ല, പ്രാഥമിക പരിശോധന പോലുമില്ലാതെ കേസെടുത്തു: റിട്ട. ജസ്റ്റിസ്. സിഎൻ രാമചന്ദ്രൻ നായർ
നേതാക്കളുടെ ഈഗോ തിരിച്ചടിയായെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. തമ്മിലടി തുടര്‍ന്നാല്‍ ദില്ലി ആവര്‍ത്തിക്കുമെന്ന് തൃണൂല്‍ എംപി സൗഗത റായ് മുന്നറിയിപ്പ് നല്‍കി. ഹരിയാനക്ക് പിന്നാലെ ഇരുപാര്‍ട്ടികളും വീണ്ടും പോരടിക്കാനുള്ള നീക്കത്തെ സഖ്യത്തിലെ പല കക്ഷികളും എതിര്‍ത്തിരുന്നു. എന്നാല്‍ ദില്ലിയിലെ മത്സരം അഭിമാന പ്രശ്മായെടുത്ത കോണ്‍ഗ്രസും ആപും ഇവിടെയും സഖ്യത്തിന് തയ്യാറായില്ല.
പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, എന്‍സിപി തുടങ്ങിയ കക്ഷികള്‍ ആപിനെ പിന്തുണച്ചത് കോണ്‍ഗ്രസിനെ വല്ലാതെ ചൊടിപ്പിച്ചു. കെജരിവാള്‍ നുണയനും അഴിമതിക്കാരനുമാണെന്ന് രാഹുല്‍ ഗാന്ധി തന്നെ തുറന്നടിച്ചത് ആപിന് വലിയ ക്ഷീണമായി.
തെരഞ്ഞെടുപ്പോടെ വഷളായ ആപ്- കോണ്‍ഗ്രസ് ബന്ധം പഴയപടിയായേക്കില്ല. ഒക്ടോബറില്‍ ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആര്‍ജെഡി കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇന്ത്യ സഖ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തം. തുടര്‍ യോഗങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍കൈയെടുക്കാത്തതും ഈ പശ്ചാത്തലത്തിലാണ്.