കൂട്ടരാജി ഭീഷണി, പദവികളുപേക്ഷിച്ച് ഗുലാംനബി, പുനസംഘടനയില്‍ പൊട്ടിത്തെറിച്ച് ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് 

By Web TeamFirst Published Aug 17, 2022, 1:07 PM IST
Highlights

പ്രചാരണ വിഭാഗം ചെയര്‍മാന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകള്‍ ഗുലാം നബി ആസാദിനും നല്‍കി. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ആസാദ് ഹൈക്കമാന്‍ഡിനെ അറിയിച്ചു.  

കശ്മീര്‍ : പുനസംഘടനയില്‍ പ്രതിഷേധിച്ച് ജമ്മുകശ്മീര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നിയമനം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് സമിതികളിലെ ഭാരവാഹിത്വം ഗുലാംനബി ആസാദ് ഉപേക്ഷിച്ചു. ഗുലാംനബി ആസാദ് നല്‍കുന്ന സന്ദേശം ഹൈക്കാമാന്‍ഡ് മനസിലാക്കിയില്ലെങ്കില്‍ കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. 

ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് പുനസംഘടിപ്പിച്ച് ഇന്നലെയാണ് ഹൈക്കാമാന്‍ഡ് പ്രഖ്യാപനം പുറത്തിറങ്ങിയത്. ഗുലാം അഹമ്മദ് മിര്‍നെ മാറ്റി സംസ്ഥാന അധ്യക്ഷനായി വികര്‍ റസൂല്‍ വനിയെ നിയമിച്ചു. പ്രചാരണ വിഭാഗം ചെയര്‍മാന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകള്‍ ഗുലാം നബി ആസാദിനും നല്‍കി. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ആസാദ് ഹൈക്കമാന്‍ഡിനെ അറിയിച്ചു.  

പുനസംഘടനയില്‍ അതൃപ്തിയറിയിച്ച് ആസാദിന് പിന്തുണയുമായി മുന്‍ എംഎല്‍എ ഗുല്‍സാര്‍ അഹമ്മദ് ഗനി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗത്വവും വേണ്ടന്നുവച്ചു. ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കുപ്പായമിടാന്‍ തയ്യാറെടുക്കുന്ന ആസാദിന് ഹൈക്കമാന്‍ഡ് തീരുമാനം വലിയ തിരിച്ചടിയായി.രാജ്യസഭയിലേക്ക് പരിഗണിക്കാത്തതില്‍ പരിഭവം ഉണ്ടെങ്കിലും  നേതൃത്വവുമായി  അടുത്ത് തുടങ്ങിയത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. നിലവില്‍ സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ രാഷ്ട്രീയകാര്യ സമിതിയില്‍ ഗുലാംനബി ആസാദ് അംഗമാണ്. പുനസംഘടനയില്‍ സമാന പദവി നല്‍കി കശ്മീരിലേക്ക് ഒതുക്കാന്‍ നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ആസാദ് ക്യാമ്പ് വിലയിരുത്തുന്നത്. 

'പാർട്ടി തരംതാഴ്ത്തിയതാണെന്ന് സംശയം'; നിയമനത്തിന് പിന്നാലെ സ്ഥാനം രാജിവെച്ച് ​ഗുലാം നബി ആസാദ്

മുന്‍മുഖ്യമന്ത്രി, അഞ്ച് മന്ത്രിസഭകളില്‍ കേന്ദ്രമന്ത്രി, രാജ്യസഭ പ്രതിപക്ഷ നേതാവ് തുടങ്ങി ഉയര്‍ന്ന പദവികളിലിരുന്ന  ആസാദിന് താരതമ്യേന താഴ്ന്ന പദവികള്‍ നല്‍കിയത് അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മറ്റ് പദവികളില്‍ പുതിയ ആളുകളെ നിയമിക്കുന്നതില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം തേടാത്തതും  ഗുലാം നബി ആസാദിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ആസാദിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് പുനസംഘടന പുനപരിശോധിക്കണമെന്ന് കശ്മീരിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല.

കശ്മീർ പോസ്റ്റ് വിവാദം: ദില്ലിയിലെ പരിപാടികൾ റദ്ദാക്കി കെടി ജലീൽ, കേരളത്തിലേക്ക് മടങ്ങി

click me!