
കൊഹിമ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്റിൽ നാടകീയ സംഭവങ്ങൾ. ഇവിടെ ഒരു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു. ഇതോടെ എതിരാളിയായിരുന്ന ബിജെപി സ്ഥാനാർത്ഥി കസേതോ കിനിമി എതിരില്ലാതെ ജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി എൻ കെകാഷെ സുമിയാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. സംസ്ഥാനത്ത് 31 അകുലുട്ടോ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായിരുന്നു ഇരുവരും. ഫെബ്രുവരി 27 നാണ് ഇവിടെ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.
മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയാണ് കിനിമി. 68 കാരനായ ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ നേതാവും മുൻ നിയമസഭാംഗവുമായ കെകാഹോ അസുമിയെയാണ് പരാജയപ്പെടുത്തിയത്. കെകാഷെ സുമി നാമനിർദ്ദേശ പത്രിക പിൻവലിച്ചതിൽ കോൺഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 25 സീറ്റുകളിലാണ് മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതോടെ 24 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുക. മുഖ്യമന്ത്രി നെയ്ഫു റിയോയുടെ എൻഡിപിപിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ബിജെപി 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. 60 അംസംബ്ലി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam