
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ 80 - 100 സീറ്റ് കിട്ടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ബിജെപി ഇതര പാർട്ടികളെയെല്ലാം ഒന്നിച്ചു കൊണ്ടു വരാൻ ശ്രമം തുടങ്ങി. തെക്കേ ഇന്ത്യയിലെ പാർട്ടികളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംസാരിക്കും.
ബിജെപിയിൽ നിന്ന് മുപ്പതോളം സീറ്റുകള്‍ പിടിച്ചെടുക്കാൻ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യാ സഖ്യത്തിലെ എല്ലാ പാർട്ടികളെയും ഒരുമിച്ച് നിർത്താനും കൂടുതൽ പാർട്ടികളെ കൂടെ കൊണ്ടുവരാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തെക്കേ ഇന്ത്യയിൽ വൈഎസ്ആർ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാർട്ടികളുമായി എം കെ സ്റ്റാലിൻ സംസാരിച്ചേക്കും.
2014ൽ 44ഉം 2019ൽ 52ഉം സീറ്റുകളിൽ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനായുള്ളൂ. പക്ഷേ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കേരളത്തിലും കർണ്ണാടകയിലും തെലങ്കാനയിലും തമിഴ്നാട്ടിലുമായി 50 സീറ്റാണ് പാർട്ടി കണക്കുകൂട്ടുന്നത്. ഹരിയാനയിൽ നിന്ന് കിട്ടുന്ന സൂചനകൾ അനുകൂലമാണെന്നും ആറോ ഏഴോ സീറ്റുകൾ പാർട്ടി നേടുമെന്നും നേതാക്കൾ അവകാശപ്പെടുന്നു. കഴിഞ്ഞ തവണ 9 സീറ്റുകൾ നേടിയ പഞ്ചാബിലും എഎപിയെക്കാൾ കൂടുതൽ സീറ്റ് കോൺഗ്രസിനായിരിക്കും എന്നാണ് പാർട്ടി കണക്കു കൂട്ടുന്നത്. രാജസ്ഥാൻ, ബീഹാർ, ദില്ലി, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കോൺഗ്രസ് നേട്ടം പ്രതീക്ഷിക്കുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് 200ലേറെ റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. 80ലധികം അഭിമുഖങ്ങള്‍ വിവിധ മാധ്യമങ്ങള്‍ക്കായി നൽകി. പ്രിയങ്ക ഗാന്ധി നൂറിലേറെ റാലികളിൽ പങ്കെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമാണ് ശനിയാഴ്ച നടക്കുക. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ്, ഉത്തർപ്രദേശ്, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിലെ വേട്ടെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയടക്കമുള്ള മണ്ഡലങ്ങളാണ് നാളെ വിധി കുറിക്കുക.
അതിനിടെ നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം തുടങ്ങി. നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം മടങ്ങും. മൂന്നാം സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങടക്കം പ്ലാൻ ചെയ്യുകയാണ് ബിജെപി. 400ലേറെ സീറ്റുകള്‍ നേടുമെന്നാണ് പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത്. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങെങ്കില്‍ ഇക്കുറി കര്‍ത്തവ്യപഥില്‍ നടത്താനാണ് നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam