
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി തെലങ്കാനയിൽ രണ്ട് സ്ത്രീകളുൾപ്പെടെ നാല് മാവോയിസ്റ്റുകളോടൊപ്പം പിടിയിലായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി. ഛത്തീസ്ഗഡ് കോൺഗ്രസിന്റെ ഭോപ്പാൽപട്ടണം ബ്ലോക്ക് ജനറൽ സെക്രട്ടറി കെ ജി സത്യനാണ് അറസ്റ്റിലായതെന്നും സംഭവത്തിൽ ആശങ്കയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അരുൺ സാവോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തിൽ പറഞ്ഞു. എന്നാൽ പിടിയിലായ സത്യനുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. നാല് ദിവസം മുമ്പാണ് സത്യത്തെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയതെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് ധനഞ്ജയ് സിംഗ് താക്കൂർ പറഞ്ഞു.
മാവോയിസ്റ്റുകൾ അദ്ദേഹത്തെയും കാറും തട്ടിയെടുത്ത് ഒരു പ്രവർത്തകനെ തെലങ്കാനയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നുവെന്നും താക്കൂർ പറഞ്ഞു. ബിജെപി നേതാക്കളായിരുന്ന വിക്രം ഉസെന്ദിയുടെയും ലത ഉസെന്ദിയുടെയും മാവോയിസ്റ്റ് ബന്ധത്തോട് ബിജെപി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ ബി ടീമിനെ പോലെയാണ് മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന് ബിജെപി മുൻ മന്ത്രി മഹേഷ് ഗഗ്ദ ആരോപിച്ചു. കേന്ദ്ര സർക്കാരിനെതിരെ കർഷകർക്ക് കത്തുകൾ വിതരണം ചെയ്ത് സമരത്തിന് ശ്രമിച്ചെന്നും കത്തിലെ ഭാഷ കോൺഗ്രസ് ഉപയോഗിക്കുന്ന ഭാഷയുമായി സാമ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് മാവോയിസ്റ്റുകൾ ഇതുവരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും ഗഗ്ദ ആരോപിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിംഗ്, രാജ് ബബ്ബർ എന്നിവർ പലപ്പോഴും നക്‌സലൈറ്റുകൾക്ക് അനുകൂലമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്ന് ഗഗ്ദ ആരോപിച്ചു. നക്‌സലൈറ്റുകളുടെയും കോൺഗ്രസിന്റെയും ബന്ധത്തെക്കുറിച്ച് കേന്ദ്രം അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam