
ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ (Ghulam Nabi Azad) അനന്തരവന്‍ മുബാഷിര്‍ ആസാദ് (Mubashir Azad) ബിജെപിയില്‍ (BJP) ചേര്‍ന്നു. ജമ്മുവിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് മുബാഷിര്‍ അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) താഴെതട്ടിലുള്ള വികസന പ്രവർത്തനങ്ങൾ തന്നെ സ്വാധീനിച്ചുവെന്നും അങ്ങനെയാണ് ബിജെപിയിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും മുബാഷിര്‍ ആസാദ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ എംഎല്‍എയും ബിജെപി എസ്ടി മോര്‍ച്ച പ്രസിഡന്റ് ഹാരുണ്‍ ചൗധരി എന്നിവര്‍ ചേര്‍ന്നാണ് മുബാഷിറിനെ അംഗത്വം നല്‍കി സ്വീകരിച്ചത്. നരേന്ദ്രമോദിയുടെ ജനപ്രിയ നയങ്ങള്‍ കാരണം ബിജെപിയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് മുബാഷിര്‍ പറഞ്ഞു. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ അധികാരത്തിന്റെ ശീതളിമ ആഘോഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ജമ്മുവില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും മുബാഷിര്‍ പറഞ്ഞു.
ഗുലാം നബി ആസാദിന്റെ ഇളയ സഹോദരൻ ലിയാഖത്ത് അലിയുടെ മകനാണ് മുബാഷിർ ആസാദ്. തന്റെ അമ്മാവനോട് കോൺഗ്രസ് നേതൃത്വം അനാദരവ് കാണിക്കുകയാണെന്നും മുബാഷിര്‍ ആരോപിച്ചു. ബിജെപിയിൽ ചേരാനുള്ള പദ്ധതിയെ കുറിച്ച് അമ്മാവനുമായി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2009 ഏപ്രിലിൽ ഗുലാം നബി ആസാദിന്റെ സഹോദരൻ ഗുലാം അലിയും ബിജെപിയിൽ ചേർന്നിരുന്നു.
ബിജെപി അധ്യക്ഷൻ നദ്ദയുടെ ട്വിറ്റർ ഹാക്ക് ചെയ്തു, പ്രത്യക്ഷപ്പെട്ടത് റഷ്യക്ക് പിന്തുണ തേടി ട്വീറ്റ്
ദില്ലി: ബിജെപി (BJP) ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. യുക്രൈൻ റഷ്യ വിഷയത്തിൽ റഷ്യക്ക് (Russia)പിന്തുണ തേടിയുള്ള ട്വീറ്റ് ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ക്രിപ്റ്റോ കറന്‍സിയായി സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമെത്തി. ഇതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം വ്യക്തമായത്. അക്കൗണ്ട് പുനസ്ഥാപിച്ചതായി ട്വിറ്റര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ജെ.പി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam