പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭം കത്തിപ്പടരുമ്പോള്‍ രാഹുല്‍ ഗാന്ധി ദക്ഷിണ കൊറിയയില്‍

By Web TeamFirst Published Dec 17, 2019, 11:33 AM IST
Highlights

കഴിഞ്ഞ ദിവസം ഇന്ത്യാഗേറ്റിന് മുന്നില്‍ പ്രിയങ്കാ ഗാന്ധി കുത്തിയിരിപ്പ് സമരം നടത്തിയപ്പോള്‍ രാഹുലിന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. 

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം രാജ്യവ്യാപകമായി പടരുമ്പോള്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ദക്ഷണി കൊറിയയില്‍. രാഹുല്‍ ഗാന്ധി ദക്ഷിണ കൊറിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഇന്ത്യാഗേറ്റിന് മുന്നില്‍ പ്രിയങ്കാ ഗാന്ധി കുത്തിയിരിപ്പ് സമരം നടത്തിയപ്പോള്‍ രാഹുലിന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ജാമിയ മില്ലിയ, അലിഗഢ് സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കുത്തിയിരിപ്പ് സമരം നടത്തിയത്. 

തിങ്കളാഴ്ചയാണ് രാഹുല്‍ ദക്ഷിണകൊറിയയിലേക്ക് പോയത്. അദ്ദേഹം എന്ന് തിരിച്ചെത്തുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തതയില്ല.രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ പ്രിയങ്കാ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചോദ്യം ചെയ്ത് സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. 

കഴിഞ്ഞ ദിവസം ദില്ലി ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ കുത്തിയിരിപ്പ് സമരം

രാജ്യത്ത് നിര്‍ണായകമായ സംഭവ വികാസങ്ങള്‍ നടക്കുമ്പോള്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയതിലെ അനൗചിത്യം ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ ശക്തമായി പ്രതികരിച്ചത് വലിയ രീതിയില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ ഗാന്ധിയാണെന്നുമായിരുന്നു രാഹുലിന്‍റെ മറുപടി.

എന്നാല്‍ പിന്നീട് ദില്ലി സമരച്ചൂടില്‍ തിളച്ചുമറിഞ്ഞപ്പോഴും രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധി എവിടെയാണെന്ന് ചോദ്യത്തിന് അദ്ദേഹത്തിന്‍റെ ഓഫിസ് കൃത്യമായ ഉത്തരം നല്‍കിയില്ലെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

click me!