
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെൻ്റില്‍ വെച്ച് അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും താൻ കണ്ടുവെന്ന് രാഹുല്‍ വൈകിട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത സമ്മേളനം.
അമിത്ഷാക്കെതിരെ പാര്‍ലമെൻ്റില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞാല്‍ പാര്‍ലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞുവെന്നും എന്നാല്‍ മാപ്പ് പറയാൻ തയാറല്ല എന്നും രാഹുല്‍ പറഞ്ഞു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ പെല്ലറ്റ് പ്രയോഗത്തിൻ്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ല. പലതവണ റിജിജുവിനും രാജ്നാഥ് സിംഗിനും സംസാരിക്കാൻ അനുമതി നൽകി. അമിത്ഷാക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിൽ മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുമതി നൽകാമെന്ന് പറഞ്ഞു. എന്നാല്‍, ഒരിക്കലും ആർഎസിഎസിനോടും ബിജപിയോടും മാപ്പ് പറയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. പെല്ലറ്റ് ഗൺ പ്രയോഗമേറ്റ ഒരാളുടെ കാഴ്ച നഷ്‌ടപ്പെട്ടു. മുഖം തിരിച്ചറിയാനുള്ള സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്. അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നത് പാർലമെൻ്റിൽ വച്ച് താൻ കണ്ടു. ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും കണ്ടു. ദില്ലി പൊലീസ് ആഭ്യന്തര മന്ത്രായലത്തിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം സുപ്രീംകോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഉന്നതതല സമിതി അനേഷിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ആർഎസ്എസുകാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിന്ന് മാറ്റണമെന്നും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam