ദില്ലി: പ്രധാനമന്ത്രി മോദിയുമായി തനിക്ക് പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെന്നും എന്നാൽ പരസ്പരം പോരടിക്കാനുള്ള സമയമല്ല ഇതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനങ്ങളിലേക്ക് അധികാര വികേന്ദ്രീകരണം നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുമായി മോദി കൂടുതൽ വിശദമായ ആശയവിനിമയത്തിന് തയ്യാറാകണം. എന്നാൽ വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
'കൊവിഡ് 19 പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയില്ല. തന്ത്രപരമായി കൈകാര്യം ചെയ്യണം. അവരവരുടേതായ രീതിയിൽ ഈ മഹാവ്യാധിയെ പിടിച്ചു കെട്ടാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ആവശ്യമാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണമുണ്ടായിരിക്കണം. അതേ സമയം സംസ്ഥാനങ്ങൾക്കും അവരുടെ പ്രദേശങ്ങളിൽ അധികാരമുണ്ടായിരിക്കണം.' രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ വിമർശിക്കാനോ പോസ്റ്റ്മോർട്ടം ചെയ്യാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി മാറാതിരിക്കാൻ പരിശോധനകൾ കർശനമായി നടത്തേണ്ടത് അത്യാവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'ലോക്ക്ഡൗണിന് വൈറസിനെ പരാജയപ്പെടുത്താൻ കഴിയില്ല. പരിശോധനകൾ വർദ്ധിപ്പിക്കുകയാണ് വേണ്ടത്. വൈറസിനെ നമ്മൾ പരിശോധനയിലൂടെ പിന്തുടരണം. വൈറസിനെ മറികടന്ന് പോകാൻ നമുക്ക് സാധിക്കണം. സർക്കാരിന് നൽകാനുള്ള ഉപദേശം ഇതാണ്. തന്ത്രപരമായും ആക്രമണോത്സുകതയോടും പരിശോധനകൾ നടത്തേണ്ടതാവശ്യമാണ്.' രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു