
ദില്ലി : കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യംചെയ്യൽ അഞ്ചാം ദിവസവും തുടരുന്നതിനിടെ ദില്ലിയില്‍ വൻ പ്രതിഷേധവുമായി കോൺഗ്രസ്. ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘർഷത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപിക്ക് പരിക്കേറ്റു. രാജ്മോഹൻ ഉണ്ണിത്താന് കാലിനാണ് പരിക്കേറ്റത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ അടക്കം വലിച്ചിഴച്ചതായി ഉണ്ണിത്താൻ ആരോപിച്ചു. ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പൊലീസിന്റെ മർദ്ദനമേറ്റു. പൊലീസിന്റെ ബസിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു.
രാഹുൽ ഗാന്ധിയെ അഞ്ചാം ദിവസം ചോദ്യം ചെയ്യുമ്പോൾ ഇഡി നടപടിക്കെതിരെ രൂക്ഷ വിമർശമുയര്‍ത്തിയാണ് കോൺഗ്രസ് ജനപ്രതിനിധികളടക്കം തെരുവിൽ പ്രതിഷേധിക്കുന്നത്. അന്‍പത് മണിക്കൂറോളമെടുത്തിട്ടും ഇഡിയുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തത് എന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പ്രതിഷേധം ഇന്നും തുടരുകയാണ്.
അഭിഭാഷക ജീവിതത്തില്‍ ഇതുവരെയും ഇത്രയും നീണ്ട ചോദ്യം ചെയ്യൽ കണ്ടിട്ടില്ലെന്നാണ് പാര്‍ട്ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഗ് വി വ്യക്തമാക്കിയത്. 2105 ല്‍ വീണ്ടും അന്വേഷണം തുടങ്ങിയ കേസില്‍ ഇതുവരെയും എഫ്ഐആര്‍ ഇട്ടിട്ടില്ല. പണമിടപാട് നടത്താതെ കള്ളപ്പണം വെളിപ്പിച്ചുവെന്ന് എങ്ങിനെ തെളിയിക്കാനാകുമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. അഗ്നിപഥ് അടക്കം കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ഗാന്ധിയെ കരുവാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
രാഹുല്‍ ഗാന്ധി ഇ ഡിക്ക് മുന്നില്‍, ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസം, ഇന്നും മണിക്കൂറുകള്‍ നീണ്ടേക്കും
ഇന്നലെ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചെങ്കില്‍ സമര വേദി പാര്‍ട്ടി ആസ്ഥാനത്തേക്ക് മാറ്റി കൂടുതല്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് പ്രതിഷേധം തുടരുന്നത്. എംഎല്‍എമാരടക്കം കൂടുതല്‍ പേരെ എത്തിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam