
ദില്ലി: 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയതായി മുതിർന്ന നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേഷ് ചൊവ്വാഴ്ച പറഞ്ഞു. 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവാദിത്തമുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ, പൊതുജനാഭിപ്രായമില്ലാതെ ഏകപക്ഷീയമായി മാറ്റങ്ങൾ നടപ്പിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുജനാഭിപ്രായം കൂടാതെ, സുപ്രധാന നിയമം ഭേദഗതി ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത നശിക്കുകയാണെന്നും സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെടുമെന്നാണ് എന്നും കൂട്ടിച്ചേർത്തു. ഇലക്‌ട്രോണിക് തെരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഇലക്‌ട്രോണിക് രേഖകളിലേക്കുള്ള പൊതു പ്രവേശനം പരിമിതപ്പെടുത്തുന്നതിനായി 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ 93-ാം ചട്ടം കേന്ദ്രം ഭേദഗതി ചെയ്‌തതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്.
സിസിടിവി ക്യാമറയും വെബ്‌കാസ്റ്റിംഗ് ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിംഗുകളും ഉൾപ്പെടെയുള്ള രേഖകൾ കൈമാറരുതെന്നാണ് ഭേഗഗതി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശുപാർശയെ തുടർന്നാണ് കേന്ദ്ര നിയമ മന്ത്രാലയത്തിൻ്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam