Kodikkunnil Suresh : കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By Web TeamFirst Published Nov 30, 2021, 1:00 PM IST
Highlights

പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി. രാജ്യസഭയില്‍ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഓഫിസില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നത്.
 

ദില്ലി: കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് (Kodikkunnil Suresh) പാര്‍ലമെന്റില്‍ (Parliamnet) തെന്നിവീണ് (Slipped) പരിക്കേറ്റു. മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ (Mallikarjun Kharge) ഓഫിസില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പാര്‍ലമെന്റ് കോറിഡോറിലാണ് അദ്ദേഹം വീണത്.  പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി. രാജ്യസഭയില്‍ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഓഫിസില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് എംപിമാരെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പടെ 12 പേരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ യോഗം ചേര്‍ന്നത്. നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഇന്നലെ 14 പാര്‍ട്ടികള്‍ പ്രസ്താവന ഇറക്കിയിരുന്നു. വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നിവ ഇരുസഭകളിലും ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സഭാസമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സര്‍ക്കാര്‍ നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് നടപടിയോട് ബിനോയ് വിശ്വം പ്രതികരിച്ചത്. ജനവികാരത്തെ മാനിക്കാത്ത സര്‍ക്കാര്‍ കര്‍ഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് അദ്ധ്യക്ഷന് പരാതി നല്‍കിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം കരീം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.
 

click me!