ഇറാനെതിരായ യുദ്ധത്തിനായി അമേരിക്ക ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മക്ഗ്രെഗറുടെ വിവാദ പരാമർശം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി.
ദില്ലി : ഇറാാനെതിരായ യുദ്ധത്തിനായി അമേരിക്ക ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മുൻ അമേരിക്കൻ ആർമി കേണൽ ഡഗ്ലസ് മക്ഗ്രെഗറുടെ വിവാദ പരാമർശങ്ങൾക്കെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും തുറമുഖ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. നിലവിൽ ഇന്ത്യയെയും ഇന്ത്യൻ തുറമുഖങ്ങളെയുമാണ് ഞങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നത്. ഇത് അത്ര നല്ല സാഹചര്യമല്ലെന്നാണ് നാവികസേന പറയുന്നതെന്നായിരുന്നു അമേരിക്കൻ ചാനലായ 'വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ മക്ഗ്രെഗറുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന് നേരെയുള്ള സൈനിക നീക്കങ്ങൾക്കായി ഇന്ത്യൻ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രസ്താവന ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് കേന്ദ്ര സർക്കാർ ഉടൻ തന്നെ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഈ പരാമർശം ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ ബാധിച്ചേക്കുമെന്നാണ് ഇന്ത്യ കരുതുന്നത്. അമേരിക്ക, ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് അക്കൌണ്ട് എക്സിലും ( ട്വിറ്ററിലും) വ്യക്തമാക്കി.


