
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രഥമ ആഗോള എഐ ഉച്ചകോടിക്ക് ഇന്ന് ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ ലോകത്തെ പ്രമുഖ സാങ്കേതിക കമ്പനികളുടെ തലവന്മാരും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. എന്നാൽ, ഉച്ചകോടിയിലേക്ക് ബിൽ ഗേറ്റ്സിനെ ക്ഷണിച്ചതിനെച്ചൊല്ലി വലിയ രാഷ്ട്രീയ തർക്കങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.
ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എപ്സ്റ്റീൻ ഫൈൽസിൽ ബിൽ ഗേറ്റ്സിന്റെ പേര് പരാമർശിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് വിമർശനം ഉന്നയിച്ചത്. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മാലയിട്ടു സ്വീകരിച്ചവരാണ് ഇപ്പോൾ എപ്സ്റ്റീൻ ഫയൽസിൽ പേരുള്ള ബിൽ ഗേറ്റ്സിനെ അതിഥിയായി സ്വീകരിക്കുന്നതെന്ന് അവർ പരിഹസിച്ചു. ഇതാണ് പുതിയ ഇന്ത്യ' എന്നായിരുന്നു സുപ്രിയയുടെ വിമർശനം. എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ തനിക്ക് ഖേദമുണ്ടെന്നും അത് വലിയൊരു തെറ്റായിപ്പോയെന്നും നേരത്തെ ബിൽ ഗേറ്റ്സ് മാപ്പ് ചോദിച്ചിരുന്നു. ഇത് വീണ്ടും ചർച്ചയാക്കിയാണ് കോൺഗ്രസിന്റെ കടന്നാക്രമണം.
യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ശേഷം എഐ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യമായി ഇന്ത്യ മാറി. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയിൽ നടക്കുന്ന ആദ്യ ഉച്ചകോടി കൂടിയാണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ എന്നിവർ പങ്കെടുക്കും. സുന്ദർ പിച്ചൈ, ഡെമിസ് ഹസാബിസ്, ബ്രാഡ് സ്മിത്ത് തുടങ്ങി നൂറിലധികം കമ്പനികളുടെ പ്രതിനിധികൾ ഉച്ചകോടിയുടെ ഭാഗമാകും.
136 രാജ്യങ്ങളിൽ നിന്നായി 15,000-ത്തോളം പേർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭരണം തുടങ്ങിയ മേഖലകളിൽ നിർമ്മിത ബുദ്ധി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതാണ് പ്രധാന ചർച്ചാ വിഷയം. എഐ സാങ്കേതികവിദ്യയുടെ വികസനത്തിൽ വികസ്വര രാജ്യങ്ങളുടെ ശബ്ദം ഉറപ്പാക്കുക എന്നതാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam