
റാഞ്ചി: സൗദിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം 120 ദിവസത്തിന് ശേഷം ഇന്ത്യയിലെത്തിച്ചു. എന്നാൽ നഷ്ടപരിഹാരത്തിന്റെ പേരിൽ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം. സൗദി അറേബ്യയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ വെടിവെപ്പിനിടയിൽപ്പെട്ട് മരിച്ച ജാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹ്തോയുടെ (27) മൃതദേഹമാണ് 120 ദിവസത്തിന് ശേഷം റാഞ്ചിയിലെത്തിച്ചത്. എന്നാൽ വിജയ് കുമാർ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നുള്ള നഷ്ടപരിഹാര കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം തയ്യാറായിട്ടില്ല.
ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലുള്ള ദുധപാനിയ ഗ്രാമവാസിയാണ് വിജയ് കുമാർ. കഴിഞ്ഞ വർഷം ഒക്ടോബർ 15-ന് സൗദി അറേബ്യയിലെ ജിദ്ദയിൽ ഒരു ട്രാൻസ്മിഷൻ ലൈൻ പദ്ധതിയിൽ ജോലി ചെയ്യുന്നതിനിടെയാണ് വിജയ് കുമാറിന് വെടിയേറ്റത്. പ്രാദേശിക പൊലീസും ഒരു പിടിച്ചുപറി സംഘവും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടയിൽ വിജയ്ക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വിജയ് കുമാർ മരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് വിജയ് കുമാറിന്റെ മൃതദേഹം മുംബൈ വഴി റാഞ്ചി വിമാനത്താവളത്തിലെത്തിച്ചത്. നിലവിൽ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് 27കാരന്റെ മൃതദേഹം. നഷ്ടപരിഹാരത്തെക്കുറിച്ച് കമ്പനി രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ മൃതദേഹം സ്വീകരിക്കൂവെന്നാണ് യുവാവിന്റെ ബന്ധുക്കൾ പ്രതികരിക്കുന്നത്.
നാല് മാസമായിട്ടും കമ്പനി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും, കുട്ടികളുടെയും കുടുംബത്തിന്റെയും ഭാവി മുന്നിൽ കണ്ടാണ് തങ്ങൾ ഈ നിലപാട് എടുക്കുന്നതെന്നും വിജയിന്റെ സഹോദരീ ഭർത്താവ് രാം പ്രസാദ് മഹ്തോ പറയുന്നത്. നഷ്ടപരിഹാരമായി എന്ത് നൽകുമെന്ന് കമ്പനി വ്യക്തമാക്കുന്നില്ല. ആ ഉറപ്പില്ലാതെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാടിലാണ് കുടുംബമുള്ളത്. അതേസമയം സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ അടിയന്തര ധനസഹായം വാഗ്ദാനം ചെയ്തതായാണ് ജാർഖണ്ഡ് ലേബർ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള സ്റ്റേറ്റ് മൈഗ്രന്റ് കൺട്രോൾ സെൽ അറിയിക്കുന്നത്. എന്നാൽ കമ്പനി തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
വെടിയേറ്റ സംഭവമായതിനാൽ സൗദിയിലെ കോടതിയുടെ പരിഗണനയിലാണ് കേസെന്നും അവിടുത്തെ നിയമ നടപടികൾ പൂർത്തിയായാൽ മാത്രമേ അന്തിമ നഷ്ടപരിഹാരത്തിൽ തീരുമാനമാകൂ എന്നും അധികൃതർ വിശദമാക്കുന്നത്. വിജയ് കുമാറിന് ഭാര്യയും അഞ്ചും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളും വയസ്സായ മാതാപിതാക്കളുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam