
ദില്ലി: ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. ആസിഡ് വിൽപന മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ദില്ലിയിലെ ദ്വാരകയിൽ ഒരു പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് നീക്കം. ഈ സംഭവത്തിൽ പ്രതി ആസിഡ് വാങ്ങിയത് ഫ്ലിപ്കാർട്ട് വഴിയാണെന്ന് തെളിഞ്ഞിരുന്നു.
തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ആസിഡ് വിൽക്കാൻ അനുവദിച്ചതിന് രണ്ട് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും ദില്ലി വനിതാ കമ്മീഷനും നോട്ടീസ് അയച്ചിരുന്നു. ദില്ലി പൊലീസും ഫ്ലിപ്കാർട്ടിന് നോട്ടീസ് അയച്ചിട്ടുണ്ട്. "ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഫാഷ്‌നിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (meesho.com) എന്നീ രണ്ട് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട ഗുരുതരമായ ലംഘനങ്ങൾ നടന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകുന്നതിന് ഈ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്തൃകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ സിസിപിഎ നോട്ടീസിലെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് കർശനമായി നടപടിയെടുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കോറോസിവ് ആസിഡുകളുടെ ഓൺലൈൻ വിൽപ്പന സംബന്ധിച്ച് സ്വമേധയാ നടത്തിയ പരിശോധനയിലാണ് മീഷോ, സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം നൽകിയ ഉപദേശവും ലംഘിച്ചതായി മന്ത്രാലയം കണ്ടെത്തിയത്. ഉപഭോക്തൃ അവകാശ ലംഘനങ്ങളിൽ സിസിപിഎ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ചയാണ് ദില്ലിയിൽ സ്‌കൂളിൽ പോയ പെൺകുട്ടിയുടെ നേരെ, മുഖംമൂടി ധരിച്ച രണ്ടുപേർ ആസിഡ് എറിഞ്ഞത്. ആക്രമണത്തിൽ പ്രതിഷേധം ശക്തമായതോടെ, നിരോധനം ഉണ്ടായിരുന്നിട്ടും വിപണിയിൽ ആസിഡ് ലഭിക്കുന്നതെങ്ങനെ എന്ന ചോദ്യങ്ങളും വ്യാപകമായി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സച്ചിൻ അറോറയാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ആസിഡ് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam