
മദ്യപിച്ച് ലക്കുകെട്ടതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് റിപ്പോര്‍ട്ടുകളില്‍ ചൂടേറിയ ചർച്ചയാണ് പഞ്ചാബിൽ നടക്കുന്നത്. നേരത്തെ തന്നെ അമിത മദ്യപാനിയെന്ന ചീത്തപ്പേരു കേട്ടിട്ടുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് മാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായതോടെ നല്ലകുട്ടിയായെന്ന് റാലികളില്‍ പറഞ്ഞിരുന്നു. അമ്മയെ സാക്ഷിയാക്കി കെജ്രിവാളും പങ്കെടുത്ത റാലിയില്‍ മാന്‍ മദ്യപാനം അവസാനിപ്പിച്ചുവെന്ന് ശപഥം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും വൻ നാണക്കേട് ഉണ്ടാക്കുന്നതാണ്. ഫ്രാങ്ക്ഫുട്ടില്‍ നിന്ന് ദില്ലിയിലേക്കുള്ള ലുഫ്താനസ വിമാനത്തില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഇറക്കി വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടക്കാന്‍ പോലുമാകാത്ത വിധം ഭഗവന്ത് മാൻ മദ്യപിച്ചിരുന്നതിനാല്‍ ഒപ്പമുള്ളവര്‍ താങ്ങിപ്പിടിച്ച് വിമാനത്തില്‍ എത്തിക്കുകയായിരുന്നുവെന്ന് സഹയാത്രക്കാരെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ലക്കുകെട്ടതിന് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന് പ്രതിപക്ഷം
സെപ്റ്റംബർ പതിനൊന്ന് മുതല്‍ പതിനെട്ട് വരെയാണ് പഞ്ചാബ് മുഖ്യമന്ത്രി ജർമനിയില്‍ സന്ദര്‍ശനം നടത്തിയത്. തിരികെ ദില്ലിക്ക് ഉച്ചക്ക് 1.40 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ട് 4.30 നാണ് ഫ്രാങ്ക്ഫുട്ടില്‍ നിന്ന് പുറപ്പെട്ടത്. ഈ വിമാനത്തില്‍ സഞ്ചരിക്കാനാകാതിരുന്ന മുഖ്യമന്ത്രി പിറ്റേ ദിവസം മാത്രമാണ് ദില്ലിയിലെത്തിയ്ത്. ഇതില്‍ ആരോപണം ഉന്നയിച്ച അകാലിദള്‍ നേതാവ് സുഖ്ബീർ സിങ് ബാദല്‍ വിമാനം വൈകിയത് തന്നെ ഭഗവന്ത് മാൻ കാരണമെന്നും എല്ലാ പഞ്ചാബികള്‍ക്കും മുഖ്യമന്ത്രിയുടെ നടപടി അപമാനകരമാണെന്നുമെല്ലാം കുറ്റപ്പെടുത്തി
നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പല തവണ ഭഗവന്ത് മാൻ അമിതമായി മദ്യപിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. പാർലമെന്‍റില്‍ പോലും മാൻ മദ്യപിച്ച് വന്നതായി നേതാക്കള്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളും അതിനാല്‍ തന്നെ പ്രതിരോധിക്കാൻ പാര്‍ട്ടിയും ഭഗവന്ത് മാനുമെല്ലാം പാടു പെടും. വിമാനം വൈകിയത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെന്നുള്ള ലുഫ്താനസയുടെ പ്രതികരണം വന്നത് ആം ആദ്മി പാര്‍ട്ടിക്ക് പ്രതിരോധിക്കാൻ പിടിവള്ളിയായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam