സാക്ഷരതാ രംഗത്തെ നേട്ടം ഉന്നതവിദ്യാഭ്യാസരംഗത്ത് കൈവരിക്കാൻ കേരളത്തിനായില്ല: സുപ്രീംകോടതി

By Web TeamFirst Published Sep 20, 2022, 2:53 PM IST
Highlights

സാക്ഷരത ഉറപ്പാക്കുന്നതിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. 

ദില്ലി: സാക്ഷരതയിൽ കൈവരിച്ച  നേട്ടം ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. സാക്ഷരത ഉറപ്പാക്കുന്നതിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. 

സെറ്റ് പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾക്കെതിരെ എൻഎസ്എസ് നല്കിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണംം. വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് പരീക്ഷ പാസാക്കാൻ വ്യത്യസ്ത മാർക്ക് നിശ്ചയിച്ചതിനെതിരെയാണ് എൻഎസ്എസ് ഹർജി നല്കി നല്കിയത്. പൊതു, സംവരണ വിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത മാർക്ക് നിശ്ചയിച്ചത് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 

രണ്ടായിരത്തി പതിനെട്ടിലെ വിഷയമാണ്  ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ജസ്റ്റിസുമാരായ അബ്ദുൾ നസീർ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്രം

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിനെതിരായ ആരോപണത്തിന്റെ വസ്തുത അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇത് സംബന്ധിച്ച് തനിക്ക് നിരവധി കത്തുകൾ കിട്ടിയിട്ടുണ്ട്. സംഭവം ഉണ്ടായത് വിദേശത്താണെന്നും ആദ്യം വസ്തുതയാണ് പരിശോധിക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയെ അമിതമായി മദ്യപിച്ചതിനെത്തുടർന്ന് ജർമനിയിലെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു എന്ന് റിപ്പോർട്ടുകളിലാണ് വ്യോമയാന മന്ത്രിയുടെ പ്രതികരണം.റിപ്പോർട്ടുകളിൽ സ്ഥിരീകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജ് വ ജ്യോതിരാദിത്യ സിന്ധ്യക്ക് കത്ത് നൽകിയിരുന്നു.

ലാവലിൻ കേസ് വീണ്ടും മാറ്റിവയ്ക്കും: മാറ്റിവയ്ക്കുന്നത് 32-ാം തവണ 
ദില്ലി: ലാവലിൻ കേസ് വീണ്ടും മാറ്റി വയ്ക്കും. ഇന്നുച്ചയ്ക്ക് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിൻ ഹർജികൾ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ  ഉച്ചയ്ക്ക് ശേഷവും വാദം തുടരുമെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് അറിയിച്ചു. ഹർജിക്കാരുടെ വാദത്തിനു ശേഷം ഇന്നു തന്നെ സർക്കാരിൻറെ വാദം തുടങ്ങുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  ഈ സാഹചര്യത്തിൽ ലാവലിൻ ഉൾപ്പടെയുള്ള മറ്റു ഹർജികൾ ബഞ്ച് ഇന്ന് പരിഗണിക്കില്ല എന്ന് ഉറപ്പാകുകയാണ്. 
 

tags
click me!