
ദില്ലി: നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിന്‍റെയും ലൈബ്രറിയുടെയും പേര് മാറ്റിയ കേന്ദ്രസർക്കാർ നടപടിയെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നു. ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ മ്യൂസിയത്തിനും ലൈബ്രറിക്കും ജവഹർലാല്‍ നെഹ്റുവിന്‍റെ പേര് പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മ്യൂസിയത്തില്‍ എല്ലാ പ്രധാനമന്ത്രിമാരെയും ഉള്‍ക്കൊള്ളിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്ന് ബിജെപി ന്യായീകരിച്ചു.
ദില്ലിയിലെ ജവഹർലാല്‍ നെഹ്റുവിന്‍റെ പേരിലുള്ള മ്യൂസിയത്തിന്‍റേയും ലൈബ്രറിയുടെയും പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കിയാണ് കേന്ദ്രസർക്കാർ തിരുത്തിയത് . നേരത്തെ എടുത്ത തീരുമാനം സ്വാതന്ത്ര്യദിനത്തിൽ മ്യൂസിയം അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമർശനവും ഉയരുകയാണ്. നെഹ്റുവിന്‍റെ പൈതൃകത്തെ നശിപ്പിക്കാനുള്ള ശ്രമമെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് മോദിയെ നയിക്കുന്നത് ഭയവും അരക്ഷിതാവസ്ഥയുമാണെന്ന് പരിഹസിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജയില്‍വാസം അനുഭവിച്ച ആദ്യപ്രധാനമന്ത്രിയോടുള്ള വെറുപ്പാണ് നടപടിക്ക് കാരണമെന്നായിരുന്നു മാണിക്കം ടാഗോർ എംപിയുടെ പ്രതികരണം. നെഹ്റുവിന്‍റെ പേരിനെ തന്നെ ബിജെപി ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് നെ്ഹുറുവിനെയും കുടുംബത്തെയും കുറിച്ച് മാത്രമെ ചിന്തയുള്ളുവെന്ന് ബിജെപി തിരിച്ചടിച്ചു. എല്ലാ പ്രധാനമന്ത്രിമാർക്കും മ്യൂസിയത്തില്‍ ഇടം നല്‍കുകയാണ് മോദി ചെയ്യുന്നതെന്നും ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പറഞ്ഞു. ഒരിക്കൽ ബ്രിട്ടീഷ് സേനാതലവന്‍റെ വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ജവർഹലാല്‍ നെഹ്റു പതിനാറ് വർഷം താമസിച്ചു. പിന്നീട് കേന്ദ്രസർക്കാർ രൂപം നല്കിയ സ്മാരകത്തിലുള്ളത് രാജ്യത്തെ മികച്ച ലൈബ്രറികളിൽ ഒന്നാണ്. എല്ലാ പ്രധാനമന്ത്രിമാരുടെയും ചരിത്രം പറയുന്ന മ്യൂസിയം ഇവിടെ തുടങ്ങിയ ശേഷമാണ് സ്ഥാപനത്തിന്‍റെ പേര് തന്നെ ഇപ്പോൾ കേന്ദ്രം മാറ്റി എഴുതിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam