ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സുജാത ബയോടെക്കിലെ പ്രൊഡക്ഷന്‍ മാനേജര്‍ കെ ശ്രീനിവാസനാണ് മരിച്ചത്. മരുന്ന് പരീക്ഷണത്തില്‍ പങ്കാളിയായ കമ്പനി ഉടമ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ചെന്നൈ: കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് സ്വയം പരീക്ഷിച്ചയാള്‍ മരിച്ചു. ചെന്നൈയിലെ മരുന്ന് കമ്പനി ജീവനക്കാരനാണ് മരിച്ചത്. മരുന്ന് പരീക്ഷണത്തില്‍ പങ്കാളിയായ കമ്പനി ഉടമ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സുജാത ബയോടെക്കിലെ പ്രൊഡക്ഷന്‍ മാനേജര്‍ കെ ശ്രീനിവാസനാണ് മരിച്ചത്. പെട്രോളിയം ശുദ്ധീകരണത്തിനും സോപ്പ് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രേറ്റും നൈട്രിക്ക് ഓക്സൈഡു ചേര്‍ത്താണ് മരുന്ന് നിര്‍മ്മിച്ചത്. കമ്പനി ഉടമയായ രാജ്കുമാറും ശ്രീനിവാസനും മരുന്ന് സ്വയം ശരീരത്തിൽ പരീക്ഷിച്ചു. ഉടന്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. തുടർന്ന് ഇരുവരും ബോധരഹിതരായി വീണു. ഉയര്‍ന്ന അളവില്‍ മരുന്ന് കഴിച്ച ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചു.
ചുമയ്ക്കുള്ള സിറപ്പാണ് സുജാത ബയോടെക്ക് പ്രധാനമായും നിര്‍മ്മിച്ചിരുന്നത്. മരുന്ന് വിജയിച്ചാല്‍ കമ്പനിയുടെ ഉയര്‍ച്ച ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. രാജ്കുമാറിന്‍റെ വീട്ടില്‍ തന്നെ താല്‍ക്കാലിക ലബോറട്ടറി സജ്ജീകരിച്ചായിരുന്നു പരീക്ഷണം. വിവിധ രാസവസ്തുക്കള്‍ ലാബില്‍ നിന്ന് പൊലീസ് കണ്ടെത്തി. 47കാരനായ ശ്രീനിവാസന്‍ കഴിഞ്ഞ 27 വര്‍ഷമായി സുജാത ബയോട്ടെക്കിലെ ജീവനക്കാരാനാണ്.