
ദില്ലി: ദീപാവലി അവധി കഴിഞ്ഞുള്ള ഈ ആഴ്ച സുപ്രീം കോടതിയിൽ നിർണ്ണായക ദിനങ്ങൾ. ചീഫ് ജസ്റ്റിസ് യു യു ലളിത് വിരമിക്കാനിരിക്കെ പിഎഫ് കേസിലും, സാമ്പത്തിക സംവരണ കേസിലും രാജ്യം കാത്തിരിക്കുന്ന നിർണ്ണായക വിധികളുണ്ടാകും. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ മാറ്റം സംബന്ധിച്ചുള്ള വിധി ഈ ആഴ്ച്ചയുണ്ടാകും.
വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ഒന്നാം നമ്പർ കോടതിയിൽ നിന്ന രാജ്യം കാത്തിരിക്കുന്നത് നിർണ്ണായകമായ വിധികളാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങൾക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ്. എഴ് ദിവസം തുടർച്ചയായി കേസിൽ കോടതി വാദം കേട്ടു. സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക പരിരക്ഷ നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നാണ് ഹർജിക്കാരുടെ വാദം. സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്നമല്ലെന്നും അത് സാമൂഹികശാക്തീകരണമാണെന്നും കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു. ഭേദഗതി റദ്ദാക്കിയാൽ അത് രാജ്യത്ത് വലിയ ചലനങ്ങളാകും സൃഷ്ടിക്കുക.
ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറയും. കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയോളം വാദം കേട്ടിരുന്നു. ഉയർന്ന പെൻഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽമന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും നൽകിയ ഹർജികളാണ് പരിഗണിച്ചത്. ഓഗസ്റ്റ് 11നു വാദം പൂർത്തിയായിരുന്നു. കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാൽ അത് വലിയ മാറ്റമാകും തൊഴിൽരംഗത്ത് വരുത്തുക. കേരളത്തിൽ നടക്കുന്ന സ്വർണ്ണകള്ളക്കടത്ത് കേസിലെ വിചാരണ ബെംഗളൂരൂവിലേക്ക് മാറ്റണമെന്ന ഹർജിയിലും അന്തിമ തീർപ്പ് സുപ്രീം കോടതിയിൽ നിന്ന് ഈ ആഴ്ച്ചയുണ്ടാകും. ഇഡി വാദത്തെ സംസ്ഥാനം അതിശക്തമായി എതിർത്തിരുന്നു.
Read Also: സിപിഎം കേന്ദ്ര കമ്മിറ്റി തുടരുന്നു; പിബിയിൽ കോടിയേരിക്ക് പകരം എം വി ഗോവിന്ദൻ? തീരുമാനം ഇന്ന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam