
ദില്ലി: ജയിലിൽ അടച്ച് ഭീഷണിപ്പെടുത്താമെന്ന് ആരും കരുതേണ്ട എന്ന് ജയിൽ മോചിതയായ വിദ്യാർത്ഥി നേതാവ് നടാഷ നർവാൾ. രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ്. വിയോജിപ്പിക്കുകളെ ,വിമർശനങ്ങളെ ഇല്ലാതെയാക്കാനാണ് ഇവരുടെ ശ്രമം. ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും നടാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജനങ്ങളിലും ജനാധിപത്യത്തിലുമാണ് വിശ്വാസം. കോടതികളിൽ നിന്ന് നീതി ലഭിക്കും. അഭിപ്രായവൃത്യാസം ഇനിയും ഉറക്കെ പറയുമെന്നും നടാഷ പറഞ്ഞു.
ദില്ലി കലാപ കേസിൽ ഹൈക്കോടതി നടാഷ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ചിരുന്നു, ഇതിനെതിരെ ദില്ലി പൊലീസ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നടാഷയുടെ പ്രതികരണം. വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം ഉടൻ സ്റ്റേ ചെയ്യണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടും. ഇവരെ ജാമ്യത്തിൽ വിടുന്നത് സംഘര്‍ഷങ്ങൾക്ക് വഴിവെക്കുമെന്നാണ് പൊലീസിന്‍റെ വാദം.
പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശത്തോടെയായിരുന്നു ദില്ലി ഹൈക്കോടതി വിദ്യാര്‍ത്ഥി നേതാക്കളായ നതാഷ നര്‍വാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവര്‍ക്ക് ജാമ്യം നൽകിയത്. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ ജയിൽ മോചിതരായത്. ചൊവ്വാഴ്ച ജാമ്യം നൽകിയിട്ടും പൊലീസ് ഇവരെ മോചിപ്പിക്കാതെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പുറത്തിറങ്ങാനായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam