
ഗുവാഹത്തി: ഉഭയ സമ്മതത്തോടെയുള്ള വിവാഹമോചനക്കേസിൽ ഭാര്യക്ക് ജീവനാംശം വിധിച്ച വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. മറ്റൊരു വ്യക്തിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ സമ്മതിച്ചതും ജീവനാംശം വേണ്ടെന്ന് മുൻകൂട്ടി കരാറിലേർപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി വിധി. യുവതി ആവശ്യപ്പെടാതെ തന്നെ വിചാരണ കോടതി, അവർക്ക് 10 ലക്ഷം രൂപ സ്ഥിരം ജീവനാംശം അനുവദിച്ച ഉത്തരവാണ് ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയത്.
ഭാര്യയുടെ ഭാഗത്തുനിന്നും പണം വേണമെന്നാവശ്യപ്പെട്ട് യാതൊരുവിധ അപേക്ഷയും ഇല്ലാതിരുന്നിട്ടും വിചാരണക്കോടതി സ്വന്തം നിലയിൽ ഇത്രയും വലിയ തുക ജീവനാംശമായി വിധിച്ചത് നീതീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് മൃദുൽ കുമാർ കലിത നിരീക്ഷിച്ചു. യുവതിയുടെ ഭാവിജീവിതം സുരക്ഷിതമാക്കാനാണ് വിചാരണക്കോടതി 10 ലക്ഷം രൂപ ജീവനാംശം നൽകാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്. ഇതിനെതിരെ ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
ഉഭയ സമ്മതത്തോടെയുള്ള വിവാഹമോചന ഹർജിയിൽ, തങ്ങൾ പരസ്പരം ഇടക്കാല ജീവനാംശമോ സ്ഥിരം ജീവനാംശമോ ആവശ്യപ്പെടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. കോടതിയിൽ സമർപ്പിച്ച സംയുക്ത സത്യവാങ്മൂലത്തിലും ഇവർ ഇതേ കാര്യം ആവർത്തിച്ചിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ ജീവനാംശം ആവശ്യപ്പെട്ടുള്ള വാക്കാലുള്ള അപേക്ഷകൾ പോലും കോടതികൾ പരിഗണിക്കാറുണ്ടെന്ന് ജസ്റ്റിസ് മൃദുൽ കുമാർ കലിത ചൂണ്ടിക്കാട്ടി. എന്നാൽ ഈ കേസിൽ ഭാര്യ അത്തരമൊരു അപേക്ഷ നൽകിയിട്ടില്ലെന്ന് മാത്രമല്ല, മറ്റൊരു വ്യക്തിയുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് അവർ സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനാൽ ജീവനാംശം നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam