
ഇൻഡോർ: 15 കാരനെ ബലാത്സംഗം ചെയ്തത കേസിൽ 19 കാരിയെ പത്ത് വർഷം തടവിന് ശിക്ഷിച്ചു. മധ്യപ്രദേശിലെ ഇൻഡോർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 15 കാരനെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോക്സോ കേസിൽ യുവതിയെ അറസ്റ്റ് ചെയ്യുന്നത്. 15 കാരനുമായി ഗുജറാത്തിലേക്ക് പോയ യുവതി അവിടെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യിക്കുകയും പല ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇരുവരെയും ഗുജറാത്തിലെത്തി കസ്റ്റഡിയിലെടുത്ത പൊലീസ് വൈദ്യ പരിശോധനയ്ക്ക് ശേഷം 19 കാരിയെ പോക്സോ ചുമത്തി റിമാൻഡ് ചെയ്യുകയായിരുന്നു.
അതേസമയം രാജസ്ഥാനിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഇരുപത്തിരണ്ടുകാരിയായ വിവാഹിതയ്ക്കൊപ്പം ഒളിച്ചോടിയ ഇരുപത്തിയഞ്ചുകാരനായ യുവാവിനോട് ക്രൂരത കാട്ടിയ യുവതിയുടെ അച്ഛനും സഹോദരങ്ങളും അറസ്റ്റിലായി എന്നതാണ്. രാജസ്ഥാനിലെ അജ്മീറിൽ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്‍റെ മൂക്ക് അരിവാൾ ഉപയോഗിച്ച് അറുത്തായിരുന്നു അച്ഛനും നാല് മക്കളും പ്രതികാരം ചെയ്തത്. യുവതിയുടെ അച്ഛനും നാല് സഹോദരങ്ങളുമാണ് കേസിൽ പിടിയിലായത്. ആക്രമണത്തിന് ഇരയായ 25 കാരനായ ഹമീദ് ഖാന്‍ നല്‍കിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. മൂക്ക് ചെത്തുന്നതടക്കമുള്ള ക്രൂരമായ കുറ്റകൃത്യം പ്രതികൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് വലിയ തോതിൽ ചർച്ചയായിരുന്നു. ഈ വർഷം ആദ്യം ജനുവരി മാസത്തിലാണ് വിവാഹിതയായ യുവതിയോടൊപ്പം ഹമീദ് ഒളിച്ചോടിയത്. അജ്മീർ ജില്ലയിലെ ഗെഗാൾ ഗ്രാമത്തിൽ ഇവർ രഹസ്യമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കൾ ഇത് അറിഞ്ഞു. ഇതോടെയാണ് അച്ഛനും നാല് മക്കളും പ്രതികാരം ചെയ്യാൻ എത്തിയത്. മാർച്ച് മാസം 18 ാം തിയതി വൈകുന്നേരം 4 മണിയോടെ പ്രകാശ് ഖാൻ, അസീസ് ഖാൻ, ഇഖ്ബാൽ ഖാൻ, ഹുസൈൻ, മോമിൻ, അമീൻ, സലീം, യുവതിയുടെ അമ്മ എന്നിവർ സ്ഥലത്ത് വന്ന് യുവതിയെ ബലമായി കൂട്ടിക്കൊണ്ടുപോയി. ശേഷമായിരുന്നു ക്രൂരമായ ആക്രമണം എന്നാണ് ഹമീദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam