കൊടുംക്രൂരത ഐസിയുവിനുള്ളിൽ; ശേഷം വിനോദയാത്ര, കേസായതറിഞ്ഞ് ശശീന്ദ്രന്റെ മുങ്ങൽ ശ്രമം, കോഴിക്കോട് കടക്കാനായില്ല
മറ്റൊരു രോഗി ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെല്ലാം അവിടെയായിരുന്നു. ശസ്ത്രക്രിയക്കു വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി
കോഴിക്കോട്: കേരളത്തെയാകെ നടുക്കുന്ന വാർത്തയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇന്ന് രാവിലെ പുറത്തുവന്നത്. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളിൽ വച്ച് ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. പ്രതിയായ വടകര സ്വദേശി ശശീന്ദ്രൻ (55) അറസ്റ്റിലായതിന് പിന്നാലെ കേസിലെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു.
ശനിയാഴ്ച രാവിലെ ആറു മണിക്കും പന്ത്രണ്ട് മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞു തിരികെവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതി. മറ്റൊരു രോഗി ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെല്ലാം അവിടെയായിരുന്നു. ശസ്ത്രക്രിയക്കു വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്സിനോട് കാര്യം യുവതി പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയായിരുന്നു.
ഐ സി യുവിലെ കൊടും ക്രൂരതയ്ക്ക് ശേഷം പ്രതി വിനോദയാത്രയിൽ ആയിരുന്നു. കേസെടുത്തത് അറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കോഴിക്കോട് നഗരത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്‍റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ച് ശശീന്ദ്രനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.