
ദില്ലി: രാജ്യത്ത് കൊവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം1,147 ആയി ഉയർന്നു. 24 മണിക്കൂറിൽ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 1,993 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് 35,043 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
രാജ്യത്ത് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഗുജറാത്തിൽ 4395 പേർക്കാണ് രോഗം ബാധിച്ചത്. കർണാടകത്തിൽ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 10 കേസുകൾ ബെംഗളൂരുവിലാണ്. സംസ്ഥാനത്തു ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 94 ശതമാനവും രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നവരാണ്.
ദില്ലി മയൂർവിഹാറിലെ സിആർ പിഎഫ് ക്യാമ്പിൽ 12 ജവാന്മാർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 64 ആയി. ദില്ലി മജീദിയാ ആശുപത്രിയിൽ കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്ന നഴ്സുമാരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കും. നഴ്സുമാരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കാതെ ഇവരെ ഡ്യൂട്ടിയിൽ തുടരാൻ ആശുപത്രിയിൽ ജോലിയിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ രാജ്യത്ത് ലോക് ഡൌൺ സാഹചര്യത്തിൽ നിർത്തിവെച്ച വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന് തയ്യാറെടുക്കാൻ വിമാനത്താവളങ്ങൾക്ക് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. മേയ് പകുതിയോടെ സർവ്വീസുകൾ തുടങ്ങാൻ തയ്യാറെടുക്കണമെന്നും ഒരു വിമാനത്തിൽ മുപ്പത് ശതമാനം ആളുകളെ ഉൾക്കെള്ളിക്കാമെന്നുമാണ് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ കത്തിൽ വ്യക്തമാക്കുന്നത്.