ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയെന്ന വാർത്ത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. കപ്പലുകളുടെ സുരക്ഷ ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ ചർച്ച ചെയ്തതായും, ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങാൻ എംബസി സഹായം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ദില്ലി: ഇന്ത്യൻ ചരക്കു കപ്പലുകൾക്ക് ഇറാൻ അനുവാദം നൽകിയെന്ന വാർത്ത സ്ഥിരീകരിക്കുകയോ തള്ളാതെയോ വിദേശകാര്യ മന്ത്രാലയം. ഇറാൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ നടത്തിയ ചർച്ചയിൽ കപ്പലുകളുടെ സുരക്ഷ വിഷയമായിരുന്നുവെന്നും ഇതിൽ കൂടുതൽ എന്തെങ്കിലും ഇപ്പോൾ പറയുന്നില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതേസമയം, ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങി തുടങ്ങി. അർമേനിയ, അസർബൈജാൻ എന്നിവിടങ്ങൾ വഴി ഇന്ത്യക്കാർക്ക് മടങ്ങാൻ എംബസി സഹായം നൽകും.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് തന്ത്രപ്രധാനമായ ജലപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളെ തടയുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടും ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ വ്യാഴാഴ്ച അനുവദിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഹോർമുസ് പാതകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം, അമേരിക്ക, യൂറോപ്പ്, ഇസ്രായേൽ എന്നിവയുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് നിയന്ത്രണങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി സംസാരിച്ചിരുന്നു.