
ദില്ലി: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിൽ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 6535 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,45,380 ആയി ഉയർന്നു. മരണസംഖ്യ 4167 ആയി. 24 മണിക്കൂറിൽ 146 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരിൽ ഏതാണ്ട് പകുതിയും മഹാരാഷ്ട്രയിലാണ്. ദില്ലിയിൽ 24 മണിക്കൂറിൽ 635 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ രോഗബാധിതരുടെ എണ്ണം 14053 ആയി.
അതേസമയം, നാലാംഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ഡൗൺ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ വെള്ളിയാഴ്ചയോടെ കേന്ദ്ര തീരുമാനം വന്നേക്കും. സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രം വീണ്ടും തേടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, തിയേറ്റർ, ബാറുകൾ തുടങ്ങിയവയാണ് ദേശീയതലത്തിൽ ഇപ്പോഴും അടച്ചിട്ടിരിക്കുന്നത്. മെട്രോസർവ്വീസ് വീണ്ടും തുടങ്ങാനുള്ള അനുമതി നൽകിയേക്കും. ഭൂരിപക്ഷം മേഖലകളും തുറന്ന സാഹചര്യത്തിൽ ലോക്ഡൗൺ പിൻവലിക്കുക എന്ന നിർദ്ദേശം ഉയരുന്നുണ്ട്. എന്നാൽ ആരോഗ്യമന്ത്രാലയം ഇതിനോട് യോജിക്കുന്നില്ല. കഴിഞ്ഞ നാല് ദിവസമായി പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിലധികമാണ് കൂടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam