രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 14,000 കടന്നു. ദ്രുതപരിശോധന വ്യാപകമാക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രം. ദില്ലിയിൽ ചേരുന്ന ഉന്നതതലയോഗത്തിൽ കൊവിഡ് ബജറ്റ് സംബന്ധിച്ച് തീരുമാനമുണ്ടാകും.
ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപന സ്ഥിതി വിലയിരുത്താൻ ദില്ലിയിൽ ഇന്ന് ഉന്നതതല യോഗം. പതിനൊന്ന് മണിക്കാണ് യോഗം . ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധൻ, അമിത് ഷാ, നിര്‍മ്മലാ സീതാരാമൻ ,പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും രോഗ വ്യാപനത്തിന്‍റെ നിലവിലെ അവസ്ഥയുമെല്ലാം വിശദമായി വിലയിരുത്തും.
അതിനിടെ രാജ്യത്ത് കൊവിഡ് മരണം 480 ആയി. രോഗികളുടെ എണ്ണം 14, 000 കടന്നു. രാജ്യത്ത് ദ്രുത പരിശോധന വ്യാപകമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്,
പ്രത്യേക കൊവിഡ് ബജറ്റിനെ കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പൊതു ബജറ്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൊവിഡ് പ്രതിരോധത്തിന് തടസമാകരുതെന്ന് കണ്ടാണ് ആലോചന. ഇതടക്കമുള്ള കാര്യങ്ങൾ ഇന്ന് ചേരുന്ന യോഗത്തിലും ചര്‍ച്ചയായേക്കും.