
ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. രോഗബാധിതര്‍ 20,27,075 ആയി. 6,07,384 പേരാണ് നിലവിൽ ചികിത്സയിലുളളത്. 13,78,106 രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 62,538 പേര്‍ക്കാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകളനുസരിച്ച് 41,585 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തി രണ്ട് ദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്കെത്തിയത്. അതില്‍ അഞ്ച് ലക്ഷം പേരും രോഗ ബാധിതരായത് കഴിഞ്ഞ ഒന്‍പത് ദിവസത്തിനുള്ളിലാണ്.
ജനുവരി 30 നായിരുന്നു രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാർത്ഥിനി ആയിരുന്നു രാജ്യത്തെ ആദ്യ കൊവിഡ് രോഗി. ആദ്യ കൊവിഡ് രോഗം സ്ഥിരീകരിച്ച് ആറുമാസത്തിനിപ്പുറം രാജ്യത്തെ കൊവിഡ് വ്യാപനത്തിലുണ്ടായത് വന്‍ വര്‍ധനയാണ്. ആദ്യ രണ്ടു മാസം രോഗികളുടെ എണ്ണം 2000 ത്തില്‍ താഴെ മാത്രമായിരുന്നു. ഏപ്രില്‍ അവസാനത്തോടെ രോഗ ബാധിതര്‍ 35,000 കടന്നു. ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും ദില്ലിയില്‍ നിന്നും ഓരോ ദിവസവും വന്നത് ആശങ്കയുടെ കണക്കുകള്‍. ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറഞ്ഞു.
ജൂണില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ കൂടി വന്നതോടെ രോഗ വ്യാപനം പിന്നെയും കൂടി. ജൂണ്‍ ആദ്യം രണ്ടു ലക്ഷത്തിലേക്കും ജൂലൈ ആദ്യം ആറു ലക്ഷത്തിലേക്കും രോഗികളുടെ എണ്ണമെത്തി. മുംബൈയിലും ദില്ലിയിലും പരിശോധനയും പ്രതിരോധവും ഊര്‍ജ്ജിതമാക്കിയത് ഫലം കണ്ടു. ഇവിടെ രോഗികള്‍ കുറഞ്ഞെങ്കിലും മഹാരാഷ്ട്രയിലെ പൂനെയിലും ആന്ധ്രയിലും കര്‍ണാടകയിലും ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും രോഗികളുടെ എണ്ണമുയര്‍ന്നു. കഴിഞ്ഞ മുപ്പതോടെ പ്രതിദിന വര്‍ധന അര ലക്ഷത്തിന് മുകളിലായി. പിന്നീടുള്ള ഒന്‍പത് ദിവസവും ഈ നില തുടര്‍ന്നു. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണമുയരുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം ഉയരുമ്പോഴും 68 ശതമാനം രോഗ പേര്‍ രോഗം ഭേദമാകുന്ന നിലയിലേക്കെത്താന്‍ രാജ്യത്തിനായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam