കൊവിഡ് 19: മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖമെടുത്ത മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തിൽ

By Web TeamFirst Published Mar 14, 2020, 1:23 PM IST
Highlights

മൂന്ന് ചാനൽ റിപ്പോര്‍ട്ടര്‍മാരും ക്യാമറാൻമാൻമാരും ആണ് നിരീക്ഷണത്തിലുള്ളത്. പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിര്‍ദ്ദേശം

ബംഗലൂരു: കർണാടകത്തിൽ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം എടുത്ത മൂന്ന് ചാനൽ റിപോർട്ടർമാരും ക്യാമറമാനും നിരീക്ഷണത്തിൽ. കൽബുർഗിയിൽ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം പകര്‍ത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. തിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. 

മരിച്ചയാളുടെ മകന്‍റെ അഭിമുഖം ഇവർ എടുത്തിരുന്നു. സംസ്കാര ചടങ്ങും ചിത്രീകരിച്ചു. മതിയായ സുരക്ഷാ മുൻകരുതൽ പാലിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണത്തിലിരിക്കാനുളള നിർദേശം.

കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് കര്‍ണാകടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് ഇരുപത് വരെ കര്‍ശന നിയന്ത്രണങ്ങൾ തുടരും. തിയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ഓഡിറ്റോറിയം എന്നിവയെല്ലാം  അടച്ചിട്ടിരിക്കുകയാണ്. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കായിക മത്സരങ്ങളും നടത്തേണ്ടതില്ലെന്നാണ് തീരുമാനം. 

ഐടി കമ്പനികളുടെ കാര്യത്തിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.  ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ എന്നാണ് സര്‍ക്കാര് തീരുമാനം. ഐടി കമ്പനികൾക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം.  ആളുകൂടുന്ന ഇടങ്ങളിലെല്ലാം മുൻകരുതൽ ശക്തമാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാനപങ്ങൾ പതിനഞ്ച് ദിവസത്തേക്ക് അടച്ചിട്ടു. സര്‍വ്വകലാശാലകൾക്കും അവധി നൽകിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!