
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പുതിയ കണക്ക്. 834 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ മരണം 46,091 ആയി. ഇത് വരെ 16,39,599പേർ രാജ്യത്ത് രോഗമുക്തി നേടി.
24 മണിക്കൂറിനിടെ 56,110 പേർ കൂടി രോഗമുക്തരായെന്നാണ് സർക്കാർ പുറത്ത് വിട്ട കണക്ക്. 6,43,948 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 69.80 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.99 ശതമാനവും.
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 11,088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിൽ 9,024 പേർക്കും കർണാടകത്തിൽ 6527 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 5,834 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നീതി ആയോഗ് അംഗം വി കെ പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇന്ന് ദില്ലിയിൽ യോഗം ചേരും. പരീക്ഷണത്തിന്റെ പുരോഗതി സമിതി വിലയിരുത്തും. പ്രതിരോധമരുന്നിന്റെ വിതരണം അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ചും രൂപരേഖ തയ്യാറാക്കും. നിലവിൽ രാജ്യത്ത് മൂന്നു കമ്പനികളാണ് പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ നടത്തുന്നത്. മനുഷ്യരിലെ പരീക്ഷണത്തിന്റെ രണ്ടാം പാദം നിലവിൽ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam