'ജീവിക്കാൻ ഉള്ള ഭക്ഷണമെങ്കിലും..', എങ്ങും പോകാനില്ലാതെ ദില്ലി കോളനികളിലെ തൊഴിലാളികൾ

By Web TeamFirst Published May 13, 2020, 7:38 AM IST
Highlights

ജോലിയന്വേഷിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി ദില്ലിയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചു വരികയായിരുന്നു ഇവരെല്ലാം. നിനച്ചിരിക്കാതെ കൊവിഡും പിന്നാലെ ലോക്ക്ഡൗണും വന്നതോടെ കാര്യങ്ങളെല്ലാം കൈവിട്ടു പോയി.

ദില്ലി: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തൊഴിലാളികളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ദില്ലിയിലെ വിവിധ കോളനികളില്‍ കുടുങ്ങിക്കിടക്കുന്നത്. ജോലിയും വരുമാനവും നിലച്ച ഇവർക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ളവരായതു കൊണ്ട് തന്നെ റേഷനടക്കമുള്ള സഹായങ്ങൾക്കും അർഹതയില്ല.

''ഞങ്ങൾ മുപ്പതോളം പേർ ഈ കോളനിയിൽ ഇങ്ങനെ കഴിഞ്ഞു കൂടുന്നു. ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ട്. ജീവിക്കാനുള്ള ഭക്ഷണമെങ്കിലും കിട്ടിയാൽ മതിയായിരുന്നു'', ദില്ലിയിൽ വന്ന് താമസിക്കുന്ന വീരേന്ദ‍ർ പറയുന്നു.

ദില്ലി സർക്കാരിന്‍റെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ പേരുള്ളവർക്കെല്ലാം സർക്കാർ നല്‍കുന്ന റേഷനടക്കമുള്ള സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതു കൊണ്ട് ആനുകൂല്യങ്ങളൊന്നും ഇവർക്ക് കിട്ടുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന് വച്ചാല്‍ അവിടെയും ജീവിക്കാന്‍ മാർഗമില്ലെന്ന് ഇവർ പറയുന്നു.

''ഭർത്താവ് ബസ് കണ്ടക്ടറാണ്. ഒരു മാസത്തിലേറെയായി വരുമാനമില്ല. ഇവിടെ വാടകക്കാണ് താമസം. ആധാർ കാർഡ്, പാൻ കാർഡ് ഒന്നും ഞങ്ങൾക്കില്ല'', ദില്ലിയിലെ ഒരു കോളനിയിൽ കഴിയുന്ന ലളിത പറയുന്നു. 

നിരവധി അനധികൃതകോളനികളാണ് ദില്ലിയിലുണ്ടായിരുന്നത്. പലപ്പോഴും തൊഴിലിനായി ദില്ലിയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെല്ലാം കുടിയേറിപ്പാർത്തിരുന്നത് ഇവിടെയാണ്. അനധികൃത നിർമാണങ്ങളായതിനാൽ 'ജുഗ്ഗി'കളെന്നറിയപ്പെടുന്ന ഇവയ്ക്ക് പലതിനും മേൽവിലാസമില്ല, ഭൂപടത്തിൽ ഇങ്ങനെയൊരു സ്ഥലം നിലവിലുമില്ല. അതുകൊണ്ടുതന്നെ മേൽവിലാസം നൽകുന്ന തിരിച്ചറിയൽ രേഖകളൊന്നും ഇവർക്ക് കിട്ടുകയുമില്ല. 

സാമൂഹിക അടുക്കളകളില്‍ നിന്നുള്ള ഭക്ഷണം എപ്പോഴും ലഭ്യമാവുന്നില്ല എന്ന് ഇവർ പറയുന്നു. ചില അയല്‍ക്കാർ നല്‍കുന്ന സഹായം കൊണ്ടാണ് പലപ്പോഴും വിശപ്പടക്കുന്നത്. ദില്ലി സർക്കാർ നല്‍കുന്ന റേഷനടക്കമുള്ള സഹായം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

click me!