30കാരിയും 48കാരനുമാണ് ധാരാവിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചായി.
മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ കൂടുതൽ പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ധാരാവിയിൽ രണ്ട് പേർക്ക് കൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു. അതേസമയം, മേഖലയിൽ മരിച്ചയാളോട് അടുത്തിടപഴകിയവരുടെ പരിശോധനാഫലം നെഗറ്റീവാണ്.
30കാരിയും 48കാരനുമാണ് ധാരാവിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചായി. രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ധാരാവിയിലും പരിസര പ്രദേശത്തും മുംബൈ കോർപ്പറേഷൻ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ, മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ രാത്രിയോടെ 600 കടന്നു. 147പേർക്കാണ് 24 മണിക്കൂരിനിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ നാല്പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 32ആയി.നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒറ്റയടിക്ക് ലോക്ഡൗൺ പിൻവലിക്കാനായേക്കില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. ഘട്ടം ഘട്ടമായി ലോക്ഡൗൺ പിൻവലിക്കുന്നതാണ് പരിഗണനയിലെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊവിഡ് 19; ഭയത്തിന്‍ മുനയില്‍ ധാരാവി
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 302 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 3374 പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 77 ആയി ഉയര്‍ന്നു. 267 പേർക്ക് ഭേദമായി. 3030 പേരാണ് ഇപ്പോൾ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ പത്ത് ദിവസം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍