ഇതൊരു നീണ്ട യുദ്ധത്തിന്‍റെ തുടക്കം, 'ജനതാ കര്‍ഫ്യു' തീരുന്നത് ആഹ്ളാദിക്കാനല്ലെന്നും പ്രധാനമന്ത്രി

By Web TeamFirst Published Mar 22, 2020, 10:32 PM IST
Highlights

ഇന്ത്യ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന സൂചന പ്രധാനമന്ത്രിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. ഒരു നീണ്ട യുദ്ധത്തിന്റെ തുടക്കമായി ഈ സമയത്തെ കാണണമെന്ന് അദ്ദേഹം പറഞ്ഞു

ദില്ലി: ജനതാ കർഫ്യു തീർന്നതോടെ ആഹ്ലാദിക്കരുതെന്നും ഇത് അതിനുള്ള സമയമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലടക്കം കൂടുതൽ പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും തലസ്ഥാനത്തടക്കം ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്ത്യ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന സൂചന പ്രധാനമന്ത്രിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. ഒരു നീണ്ട യുദ്ധത്തിന്റെ തുടക്കമായി ഈ സമയത്തെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും അത്യാവശ്യ കാര്യങ്ങളില്ലെങ്കിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ദില്ലിയിലും തെലങ്കാനയിലും ആന്ധ്രപ്രദേശിലുമാണ് ഇന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചത്. കേരളത്തിൽ കാസർകോട് ജില്ലയിലാണ് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മറ്റ് എട്ട് ജില്ലകളിൽ കൂടി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെ കാസർകോടും കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോട് ഇന്നും അഞ്ച് കൊവിഡ് ബാധിതരുണ്ടായി. കോഴിക്കോട് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തിൽ 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയേക്കും.

എന്നാൽ കേരളത്തിൽ കടകൾ അടച്ചിടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് രാത്രി വൈകി പുറത്തുവന്ന വിവരം. അവശ്യ സേവനങ്ങൾക്ക് തടസമുണ്ടാവില്ലെന്നും അറിയിച്ചു. പെട്രോൾ പമ്പുകളും സൂപ്പർ മാർക്കറ്റ് അടക്കമുള്ള കടകളും തുറക്കാം. ചരക്കു ഗതാഗതം തടസപ്പെടില്ല. സംസ്ഥാനത്ത് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങൾ സംഭരിച്ചുവെച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമനും റവന്യു മന്ത്രി ചന്ദ്രശേഖരനും അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!