'കൊവിഡ് സ്ഥിരീകരിച്ച യുവതി ചാടിപ്പോയെന്ന പ്രചരണം തെറ്റ്'; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

By Web TeamFirst Published Mar 15, 2020, 4:17 PM IST
Highlights

യുവതിയെ താമസിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡ് ഒട്ടും വൃത്തിയില്ലാത്തതായിരുന്നുവെന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്.  കൂടുതല്‍ സുരക്ഷിതമായ സ്ഥലം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം...

ആഗ്ര: ഭര്‍ത്താവിന് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ഐസൊലേഷനില്‍നിന്ന് യുവതി ഓടിപ്പോയെന്ന വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റ്. 25കാരിയായ ആഗ്ര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവര്‍ ഐസൊലേഷനില്‍ നിന്ന് ഓടിപ്പോയിട്ടില്ലെന്നുമാണ് യാഷ് അര്‍ച്ചിത് എന്ന ഫേസ്ബുക്ക് ഉപഭോക്താവ് തന്‍റെ പോസ്റ്റിലൂടെ വിവരങ്ങള്‍ സഹിതം വ്യക്തമാക്കുന്നത്.

മാര്‍ച്ച് ആറിന് മുംബൈയിലെത്തിയ ഇവര്‍ മാര്‍ച്ച് എട്ടിന് ബെംഗളുരുവിലെത്തി. അവിടെ നിന്ന് ആഗ്രയിലേക്ക് പോയി. ഫെബ്രുവരിയില്‍ വിവാഹിതരായ ഇവര്‍ ആദ്യ ഹോളി ആഘോഷം മാതാപിതാക്കള്‍ക്കൊപ്പമാക്കാന്‍ പിന്നീട് ആഗ്രയിലേക്ക് പോയി. 

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല. മാര്‍ച്ച് 9നാണ് ഭര്‍ത്താവിന് പനി അനുഭവപ്പെട്ടത്. 10 ന് പരിശോദന നടത്തുകയും ചെയ്തു. 12നാണ് അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. 

അതേ ദിവസം തന്നെ അധികൃതര്‍ അറിയിച്ചതനുസരിച്ച് പ്രാദേശിക ആശുപത്രിയെ സമീപിച്ചു. എന്നാല്‍ യുവതിയെ താമസിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡ് ഒട്ടും വൃത്തിയില്ലാത്തതായിരുന്നുവെന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്.  കൂടുതല്‍ സുരക്ഷിതമായ സ്ഥലം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

ഇതോടെ ഇവരെ മാസ്ക് ധരിച്ച് വീട്ടിലേക്ക് പോകാന്‍ അനുവദിച്ചു. തൊട്ടടുത്ത ദിവസം തന്നെ വീട്ടിലെത്തി യുവതിയോടും ബന്ധുക്കളോടും ആശുപത്രിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. സൗകര്യമുള്ള ഐസൊലേഷന്‍ വാര്‍ഡ് ചോദിച്ചതോടെ ഇവര്‍ ചാടിപ്പോയെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. 

click me!