ലോക്ക് ഡൗൺ 4.0 മാര്‍ഗരേഖ: നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ, പൂർണരൂപം

By Web TeamFirst Published May 17, 2020, 7:00 PM IST
Highlights

വിശദീകരിക്കുന്നതിനായി ഇന്ന് രാത്രി കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്

ദില്ലി: കൊവിഡിനെ ചെറുക്കുന്നതിനായി രാജ്യത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടിയതിന് പിന്നാലെ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു. ഇത് വിശദീകരിക്കുന്നതിനായി ഇന്ന് രാത്രി കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

ആഭ്യന്തര വിമാന സർവീസുകളും അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കില്ല. വൈദ്യസഹായത്തിനും കൊവിഡിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തിര സേവനങ്ങൾക്ക് മാത്രമേ വിമാനസർവീസുകൾ നടത്താവൂ. മെട്രോ റെയിലും പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്.

എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും.

Read more at: രാജ്യം നാലാം ഘട്ട ലോക്ക്ഡൗണിലേക്ക്, മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി ...

എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആൾക്കൂട്ടങ്ങൾക്കും നിലവിലുള്ള നിയന്ത്രണം തുടരും. 

അന്തർ ജില്ലാ യാത്രകൾക്കും അന്തർ സംസ്ഥാന യാത്രകൾക്കും ഉള്ള അനുമതികൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തീരുമാനത്തിന് വിട്ടിരിക്കുകയാണ്. യാത്രാ വാഹനങ്ങളും ബസുകൾക്കും അതത് സംസ്ഥാനങ്ങളുടെ അനുവാദത്തോടെ അന്തർ സംസ്ഥാന സർവീസ് നടത്താമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കി. അന്തർ ജില്ലാ യാത്രകളുടെ കാര്യത്തിലും അതത് സംസ്ഥാനങ്ങളാണ് നിലപാട് വ്യക്തമാക്കേണ്ടത്.

കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനങ്ങൾ മാത്രമേ പാടുള്ളൂ. ഈ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള സഞ്ചാരം കടുത്ത നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും. ഇവിടങ്ങളിൽ കഴിയുന്നവരുമായി പ്രതിരോധ ഏജൻസികൾ നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. രാത്രി കാലത്ത് സഞ്ചാരം പാടില്ല. രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള സമയത്താണ് നിയന്ത്രണം. 65 വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിൽ താഴെ പ്രായമുള്ളവരും ഗർഭിണികളും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും വീടുകൾക്ക് അകത്ത് തന്നെ കഴിയണമെന്ന് നിർദ്ദേശമുണ്ട്. 

click me!