മെയ് 21 ന് ക്വാറന്റൈൻ സമയം അവസാനിച്ചപ്പോൾ അവർ രാകേഷിനെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി. അപ്പോഴാണ് രാകേഷ് മരിച്ചുവെന്നും പൊലീസ് ബോഡി ഏറ്റുവാങ്ങി സംസ്കരിച്ചുവെന്നും നഴ്സ് അറിയിക്കുന്നത്.
മുംബൈ: കൊറോണ വൈറസ് ബാധിച്ച് മരിച്ച രോഗിയെ കുടുംബാംഗങ്ങൾ അറിയാതെ സംസ്കാരം നടത്തി. മുംബൈയിലാണ് സംഭവം. കുടുംബാംഗങ്ങളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്ന സമയത്താണ് കൊവിഡ് ബാധിച്ച വ്യക്തി മരിക്കുന്നത്. സ്വയം നിരീക്ഷണ കാലം പൂർത്തിയാക്കിയതിന് ശേഷമുള്ള ചെക്കപ്പിന് കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിയ സമയത്താണ് മരണ വിവരം അറിയുന്നത്. സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മുംബൈയിലെ വാദല പ്രദേശത്തെ ബർക്കത്തലിനഗർ നിവാസിയായ രാകേഷ് വർമയാണ് മെയ് 17 ന് കൊവിഡ് ബാധിച്ച് മരിച്ചത്. 'എനിക്ക് നീതി വേണം. അവന്റെ മൃതദേഹം കാണാതെ എന്റെ മകൻ മരിച്ചു എന്ന് ഞാനെങ്ങനെ വിശ്വസിക്കും?' രാകേഷ് വർമ്മയുടെ അമ്മ ആനന്ദ വർമ്മ എൻഡിടിവിയോട് സംസാരിക്കവേ ചോദിച്ചു. 'അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നുണ്ടെന്നും ഓക്സിജൻ നൽകിയിരിക്കുകയാണെന്നും അവർ ആവർത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മെയ് 17 ന് അദ്ദേഹം മരിച്ചു എന്നറിയാൻ സാധിച്ചു.' രാകേഷ് വർമ്മയുടെ ഭാര്യ സുഭാഷിണി വർമ്മ വെളിപ്പെടുത്തി.
രാകേഷ് വർമ്മയുടെ അടുത്ത ബന്ധുക്കളടക്കമുള്ളവർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മെയ് 21 ന് ക്വാറന്റൈൻ സമയം അവസാനിച്ചപ്പോൾ അവർ രാകേഷിനെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി. അപ്പോഴാണ് രാകേഷ് മരിച്ചുവെന്നും പൊലീസ് ബോഡി ഏറ്റുവാങ്ങി സംസ്കരിച്ചുവെന്നും നഴ്സ് അറിയിക്കുന്നത്. അവകാശികളില്ല എന്നാണ് മൃതദേഹത്തെ രേഖപ്പെടുത്തിയതെന്ന് രാകേഷിന്റെ സുഹൃത്ത് അൻവർ തേജ പറഞ്ഞു. കുടുംബാംഗങ്ങൾ നൽകിയ പരാതിയിൻ മേൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉറപ്പ് നൽകി. കൊവിഡ് 19 വാർഡുകളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ നഗരസഭയുടെ ഭാഗത്ത് നിന്നും കാലതാമസം നേരിടുന്നതായി ആരോപണം ഉയർന്നിരുന്നു.