
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധയുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നായി കർണാടക മാറുന്നു. കഴിഞ്ഞ ദിവസം മാത്രം നാലായിരത്തിലധികം പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെയണ്ണം ആയിരം കടന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 18,004 പേർക്കാണ് കർണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 4169 പേർക്ക് രോഗം ബാധിച്ചു.
ഭൂരിഭാഗം രോഗികളും ബെംഗളൂരു നഗരത്തിലാണ്. ഐടി നഗരത്തില്‍ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. ഇന്നലെ മാത്രം 2344 രോഗികൾ. ആദ്യമായി പ്രതിദിന മരണം സംസ്ഥാനത്ത് നൂറ് കടക്കുകയും ചെയ്തു. 104 പേർക്കാണ് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1032 ആയി.
ബെംഗളൂരു നഗരത്തിന് പിന്നാലെ ദക്ഷിണ കന്നഡ, ധാർവാഡ, മൈസൂരു, വിജയപുര ജില്ലകളിലും രോഗം വ്യാപിക്കുകയാണ്. കേരളത്തോട് അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയില്‍ ഇന്നലെമാത്രം 238 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് ശതമാനമാണ് ഇപ്പോൾ സംസ്ഥാനത്തെ രോഗ വ്യാപന നിരക്ക്. സംസ്ഥാനത്ത് ഇതുവരെ 51422 പേർക്കാണ് ആകെ രോഗം ബാധിച്ചത്. രോഗമുക്തി നേടിയവരുടെയെണ്ണം 20,000 അടുക്കുന്നതാണ് ആശ്വാസമേകുന്ന ഘടകം.
രോഗമുക്തി നിരക്ക് 40 ശതമാനമാണ്. പരിശോധനകളുടെ എണ്ണം കൂട്ടിയും കൂടുതലിടങ്ങളില്‍ ലോക് ഡൗൺ നടപ്പാക്കിയും രോഗത്തെ പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ബെംഗളൂരു അർബന്‍ റൂറല്‍ ജില്ലകൾ കൂടാതെ ധാർവാഡ് ദക്ഷിണ കന്നഡ ജില്ലകളിലും ലോക്ഡൗൺ നിലവില്‍വന്നു. ഇതുകൂടാതെ രോഗവ്യാപനം രൂക്ഷമായ പത്ത് ജില്ലകളില്‍കൂടി ലോക്ഡൗൺ ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam