
ചെന്നൈ: മഹാരാഷ്ട്രയ്ക്കും ദില്ലിയ്ക്കും പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്ന സംസ്ഥാനമായി തമിഴ്നാട്. തമിഴ്നാടിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ള കണക്ക് അനുസരിച്ച് 1075 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ പതിനൊന്ന് പേർ കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ മരിച്ചു. ഇന്ന് മാത്രം 106 പേർക്കാണ് തമിഴ്നാട്ടിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിലേറെയും കോയമ്പത്തൂരിലും തിരുപ്പൂരിലുമാണ്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ചെന്നൈയിൽ മാത്രം 199 കൊവിഡ് രോഗികളുണ്ട്.
ചെന്നൈ സ്വദേശിയായ 45 വയസുള്ള സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്. കൊവിഡ് ബാധിതരെ ചികിത്സ എട്ട് ഡോക്ടർമാർക്ക് ഇതുവരെ തമിഴ്നാട്ടിൽ കൊവിഡ് രോഗം ബാധിച്ചിട്ടുണ്ട്. ഡോക്ടർമാരുമായി സമ്പർക്കം പുലർത്തിയ 138 ആളുകളെ ഇതുവരെ നിരീക്ഷണത്തിലാക്കി. കൂടുതൽ പേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.
കൂടുതൽ കൊവിഡ് ബാധിതരുള്ള ചെന്നൈയിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി. അതേസമയം മധുരയിൽ ദിവസവേതനക്കാർ പ്രതിഷേധവുമായി നിരത്തിലറങ്ങി. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും കൈയ്യിൽ പണമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. അമ്പതിലധികം പേരാണ് എംജിആർ സ്ട്രീറ്റിൽ ഒത്തുകൂടി പ്രതിഷേധിച്ചത്.
അതേസമയം സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും മൂന്ന് വീതം മാസ്കുകൾ വിതരണം ചെയ്യാൻ ആന്ധ്രാപ്രദേശ് സർക്കാർ തീരുമാനിച്ചു. കർണാടകത്തിൽ ഇന്ന് 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 17 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam