Covid Third Wave : കർണാടകയിൽ കൊവിഡ് മൂന്നാം തരംഗം, കർശന നിയന്ത്രണത്തിന് വിദഗ്ധ സമിതി ശുപാർശ

By Web TeamFirst Published Jan 4, 2022, 12:24 PM IST
Highlights

വിദഗ്ധ സമിതി നൽകിയ ശുപാർശ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. നിയന്ത്രണങ്ങളിലെ ഭാവി തീരുമാനം യോഗത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ബംഗ്ലൂരു : രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന കർണാടകയിൽ (Karnataka) കൊവിഡിന്റെ (Covid 19) മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്ധ സമിതി  റിപ്പോർട്ട്. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്ന് വിദഗ്ധ സമിതി ശുപാർശ നൽകി. ജനങ്ങൾ കൂട്ടംചേരാൻ സാധ്യതയുള്ള മാളുകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തണം. പോസിറ്റീവിറ്റി നിരക്ക് 3 ശതമാനത്തിലേക്ക് എത്തിയാൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്നും വിദഗ്ദ സമിതി ശുപാർശ ചെയ്യുന്നു. 

രാജ്യത്ത് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത് കർണാടകയിലായിരുന്നു. പിന്നാലെ സംസ്ഥാനത്ത് കേസുകൾ കുതിച്ചുയർന്നു. ബംഗ്ലൂരു അടക്കമുള്ള നഗരങ്ങളിൽ ഒമിക്രോണിന്റെയും കൊവിഡിന്റെയും വ്യാപനം വളരെ കൂടുതലാണ്. വിദഗ്ദ സമിതി റിപ്പോർട്ടിന്റെ സാഹചര്യത്തിൽ നിയന്ത്രണ കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കർണാടക  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. വിദഗ്ധ സമിതി നൽകിയ ശുപാർശ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. നിയന്ത്രണങ്ങളിലെ ഭാവി തീരുമാനം യോഗത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Covid Third Wave : കൊവിഡ് മൂന്നാം തരം​ഗത്തിൽ നിന്ന് രക്ഷനേടാൻ പ്രതിരോധശേഷി കൂട്ടാം; ചെയ്യേണ്ടത്...

അതേ സമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറയും അറിയിച്ചു. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണമുയർന്നതോടെ കർണാടകക്ക് ഒപ്പം ദില്ലി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തുടങ്ങി സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം കുറച്ചു. കേന്ദ്ര സർക്കാർ ഓഫീസുകളും ഇനി മുതൽ പകുതി ജീവനക്കാർ മാത്രമേ എത്തേണ്ടതുള്ളൂ എന്നാണ് നിർദ്ദേശം. 

 

click me!