
കണ്ണൂർ: വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. കണ്ണൂർ അരിയിൽ സ്വദേശി വള്ളേരി മോഹനനാണ് (60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന് മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റത്.
13 വർഷം മുൻപുണ്ടായ രാഷ്ട്രീയ സംഘർഷത്തിലാണ് മോഹനന് ഗുരുതരമായി പരിക്കേറ്റത്. അരിയിൽ ഷുക്കൂർ വധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് മോഹനന് നേരെ ആക്രമണമുണ്ടായത്. ഷുക്കൂർ കൊല്ലപ്പെട്ടതിന്‍റെ അടുത്ത ദിവസമായിരുന്നു ആക്രമണം.
ആരോഗ്യനില നീണ്ട കാലത്തെ ചികിത്സയിലൂടെ കുറച്ച് മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം ഗുരുതരമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ലീഗ് പ്രവർത്തകർ മോഹനനെ വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. എന്നിട്ട് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. 13 വർഷമായി ജീവിക്കുന്ന രക്തസാക്ഷിയായാണ് മോഹനൻ കഴിഞ്ഞത്. വർഗീയ രാഷ്ട്രീയത്തിനെതിരെ ഉറച്ച നിലപാടുണ്ടായിരുന്ന തൊഴിലാളിയായാണ് മോഹനൻ കഴിഞ്ഞതെന്ന് പി ജയരാജൻ അനുസ്മരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ എത്തി.