
ദില്ലി: കേന്ദ്രസർക്കാരിൻറെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്. പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ ബീഹാറിലും രാജസ്ഥാനിലും ഹരിയാനയിലും പ്രതിഷേധക്കാർ തെരുവിലിറങ്ങിക്കഴിഞ്ഞു. സെന്യത്തിലെ സ്ഥിരം സേവനത്തിനുള്ള അവസരം തടയുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. അഗ്നിപഥ് പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം എതിപ്പുയത്തിക്കഴിഞ്ഞു.
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു. ദേശീയ താൽപര്യങ്ങളെ ഹനിക്കുന്നതാണ് പദ്ധതിയെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ ആരോപിക്കുന്നത്. നാല് വർഷത്തെ കരാർ നിയമനം നൽകി പ്രൊഫഷണൽ സൈനികരെ ഉണ്ടാക്കാനാവില്ലെന്നും പെൻഷൻ പണം ലാഭിക്കാനുള്ള നടപടി സൈന്യത്തിൻറെ കാര്യ ശേഷിയെ ബാധിക്കുന്നതായി മാറുമെന്നും സിപിഎം പിബി കുറ്റപ്പെടുത്തുന്നു. അഗ്നിപഥിലൂടെ പരിശീലനം ലഭിക്കുന്നവർ പിന്നീട് അക്രമി സംഘങ്ങളിൽ ചേരുന്ന ഗുരുതര സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയും പിബി ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസും. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 'റാങ്കില്ല, പെന്‍ഷനില്ല. രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കൂ' എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രം: പിന്നോട്ടില്ലെന്ന് സൂചന; പ്രതിഷേധം തുടരുന്നു
എന്നാൽ അടുത്ത പത്തു വർഷത്തിൽ പകുതി സൈനികർ ഹ്രസ്വകാല പദ്ധതി വഴി എത്തുന്നവരാകുമെന്നാണ് കരസേന വിശദീകരിക്കുന്നത്. 'അഗ്നിവീറായി' സേനയിൽ വരുന്നവരിൽ 25 ശതമാനം പേരെ സ്ഥിര സേവനത്തിനായി തെരഞ്ഞെടുക്കുമെന്നാണ് സേനയുടെ വിശദീകരണം. പത്തു ലക്ഷം രൂപ മാത്രം നല്കി സേനയെ കൂടുതൽ ചെറുപ്പമാക്കാനാണ് പദ്ധതിയെന്ന് കരസേന ഉപമേധാവി പ്രതികരിച്ചു. പത്ത് വർഷത്തിനുള്ളിൽ പകുതി സൈനികർ ഇതുവഴി നിയമനം നേടിയവരായിരിക്കുമെന്നും ലെ.ജനറൽ ബി. എസ്. രാജു വിശദീകരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധം തലവേദനയാകുമ്പോഴും പ്രതിരോധമന്ത്രി പ്രതികരിച്ചിട്ടില്ല.
അഗ്നീപഥിന് അംഗീകാരം; യുവാക്കൾക്ക് സൈന്യത്തിൽ 4 വർഷം സേവനം ചെയ്യാം; അഗ്നീവീർ എന്നറിയപ്പെടും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam